മന്ത്രി സി.ആർ. പാട്ടീൽ,
ജി.സി.ചന്ദ്രശേഖർ എം.പി
ബംഗളൂരു: ജൽ ജീവൻ മിഷൻ (ജെ.ജെ.എം) പദ്ധതിയുടെ ചെലവും നടത്തിപ്പും സംബന്ധിച്ച് ഉന്നയിച്ച ചോദ്യങ്ങൾക്ക് വിശദമായ മറുപടി നൽകുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടതിനാലാണ് ജൽശക്തി മന്ത്രാലയം കർണാടകക്കുള്ള ഫണ്ട് തടഞ്ഞുവെച്ചതെന്ന് ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ. കർണാടകയിൽനിന്നുള്ള കോൺഗ്രസ് അംഗം ജി.സി. ചന്ദ്രശേഖർ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വിശദീകരണമായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ജെ.ജെ.എം പദ്ധതി 2019ൽ ആണ് ആരംഭിച്ചത്. ഗ്രാമീണ വീടുകളിൽ പൈപ്പ് വെള്ളം കണക്ഷനുകൾ നടപ്പാക്കുന്നതിനായി കേന്ദ്രം കർണാടകക്ക് 3,804 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, നിശ്ചിത കാലയളവിൽ, സംസ്ഥാനം അതിന്റെ മാച്ചിങ് വിഹിതം കൃത്യസമയത്ത് നൽകിയില്ല, കൂടാതെ ഫണ്ട് വിനിയോഗ സർട്ടിഫിക്കറ്റുകൾ ജലശക്തി മന്ത്രാലയത്തിന് സമർപ്പിക്കുന്നതിലും പരാജയപ്പെട്ടു. ഈ ഉപയോഗ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ട് മന്ത്രാലയം അയച്ച നിരവധി ഓർമപ്പെടുത്തലുകൾക്ക് സംസ്ഥാനം മറുപടി നൽകിയില്ല.
പദ്ധതിയുടെ കാലാവധി 2024 മാർച്ചിൽ അവസാനിച്ചു. കർണാടക സർക്കാർ 2024 ഏപ്രിലിൽ മാത്രമാണ് കരാറുകാർക്ക് ഫണ്ട് അനുവദിച്ചത്. ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കുന്നതിനായി പദ്ധതിയുടെ സമയപരിധി 2028 വരെ നീട്ടിയതിനാൽ, സംസ്ഥാനത്തിന് ജലശക്തി മന്ത്രാലയവുമായി പുതിയ ധാരണപത്രത്തിൽ ഏർപ്പെടാനും തീർപ്പുകൽപ്പിക്കാത്ത ജോലികൾ ഏറ്റെടുക്കാനും കഴിയുമെന്ന് പാട്ടീൽ ചൂണ്ടിക്കാട്ടി. അനാവശ്യമായി ഫണ്ട് പരിമിതപ്പെടുത്തുന്നില്ല. ശരിയായ രേഖകൾ സമർപ്പിച്ചാൽ കർണാടക ഉൾപ്പെടെ ഏതു സംസ്ഥാനത്തിനും പണം നൽകാൻ കേന്ദ്രം തയാറാണ്. ബംഗളൂരു നഗരത്തിലേക്ക് കുടിവെള്ള വിതരണം നടത്തുന്നതിനായി കർണാടക സർക്കാർ ജെ.ജെ.എമ്മിന് കീഴിലുള്ള ഫണ്ട് വകമാറ്റി. അതേസമയം, ഗ്രാമീണ വീടുകളിൽ മാത്രം ടാപ് ചെയ്ത ജല കണക്ഷനുകൾ നൽകുക എന്നതായിരുന്നു മിഷന്റെ വ്യക്തമായ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.