മാരക കീടനാശിനികള്‍ക്കെതിരെ കൃഷിവകുപ്പ് കാമ്പയിന്‍

കല്‍പറ്റ: കൃഷിയിടങ്ങളില്‍ മാരക കീടനാശിനികള്‍ ഉപയോഗിക്കുന്നത് തടയാന്‍ കൃഷിവകുപ്പ് സംസ്ഥാനതലത്തില്‍ കാമ്പയിന്‍ ആരംഭിച്ചു. ഒക്ടോബര്‍ ഏഴുവരെയാണ് കാമ്പയിന്‍. കാമ്പയിനില്‍ കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ചാ ക്ളാസുകളും സെമിനാറുകളും സംഘടിപ്പിച്ച് രാസ കീടനാശിനികളുടെ അമിതമായ ഉപയോഗം സൃഷ്ടിക്കുന്ന സാമൂഹിക വിപത്തുകളെക്കുറിച്ച് കര്‍ഷകരെ ബോധവത്കരിക്കും. രാസകീടനാശിനികള്‍ക്കു പകരമായി അനുവര്‍ത്തിക്കാവുന്ന നൂതന സസ്യ സംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ചും മറ്റു കൃഷിരീതികളെക്കുറിച്ചും പരിശീലനവും നല്‍കും. നിരോധിത കീടനാശിനികളെക്കുറിച്ചും നിയന്ത്രണ വിധേയമായി മാത്രം വിതരണം ചെയ്യേണ്ട കീടനാശിനികളെ സംബന്ധിച്ചും കര്‍ഷകര്‍ക്കും കീടനാശിനി വില്‍പനക്കാര്‍ക്കും അവബോധം നല്‍കും. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് വയനാട് ഉള്‍പ്പെടെയുള്ള അതിര്‍ത്തി ജില്ലകളിലേക്ക് നിരോധിത കീടനാശിനികള്‍ എത്തുന്ന സാഹചര്യത്തില്‍, സംസ്ഥാനത്തെ എല്ലാ കീടനാശിനി വിതരണ വിപണന കേന്ദ്രങ്ങളിലും കര്‍ശന പരിശോധന നടത്തും. നിരോധിത കീടനാശിനികളോ, ലൈസന്‍സ് നല്‍കിയിട്ടില്ലാത്ത കീടനാശിനികളോ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി കൈക്കൊള്ളും. അതിര്‍ത്തി ജില്ലകളിലേക്ക് അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള കീടനാശിനികളുടെ വരവ് നിരീക്ഷിക്കാന്‍ ജില്ലാതലത്തില്‍ രൂപവത്കരിച്ചിട്ടുള്ള വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. സംസ്ഥാനതല വിജിലന്‍സ് സ്ക്വാഡും ജില്ലകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തും. കീടനാശിനി നിര്‍മാതാക്കളും വിതരണക്കാരും കര്‍ഷകര്‍ക്കോ കര്‍ഷക സമിതികള്‍ക്കോ നേരിട്ട് കീടനാശിനികള്‍ വിതരണം ചെയ്യരുത്. കീടനാശിനികളുടെ ഉപയോഗം ക്രമമായി കുറക്കാനും കീടനാശിനികള്‍ക്കു പകരമായി അനുവര്‍ത്തിക്കാവുന്ന നൂതന കൃഷിമുറകളെ സംബന്ധിച്ച് കര്‍ഷകരെ ബോധവത്കരിക്കാനും ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് കൃഷിവകുപ്പ് കാമ്പയിന്‍ നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.