വിരവിമുക്ത ദിനം: 2,26,826 കുട്ടികള്‍ക്ക് ഗുളിക നല്‍കും

കല്‍പറ്റ: ദേശീയ വിരവിമുക്ത ദിനാചരണത്തിന് നാളെ തുടക്കം. ആഗസ്റ്റ് 10 ദേശീയ വിരവിമുക്ത ദിനമായി ആചരിക്കുന്നതിന്‍െറ ഭാഗമായി ജില്ലയിലെ ഒന്നുമുതല്‍ 19 വയസ്സുവരെയുള്ള 2,26,826 കുട്ടികള്‍ക്ക് ബുധനാഴ്ച വിരനശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. ദിനാചരണത്തിന്‍െറ ജില്ലാതല ഉദ്ഘാടനം 10ന് ഉച്ചക്ക് 12.30ന് മുണ്ടേരി ഗവ. ഹൈസ്കൂളില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും, അങ്കണവാടികളിലെയും ഡേ കെയര്‍ സെന്‍ററുകളിലെയും കുട്ടികള്‍ക്കുമാണ് ഗുളിക നല്‍കുന്നത്. ഒന്നു മുതല്‍ അഞ്ചു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അടുത്തുള്ള അങ്കണവാടിയിലും അഞ്ചു മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അതത് സ്കൂളുകളിലുമാണ് ഗുളിക വിതരണം. ഒന്നു മുതല്‍ രണ്ടുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് പകുതി ഗുളിക തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ചാണ് കൊടുക്കുന്നത്. രണ്ടുമുതല്‍ 19 വയസ്സുവരെ ഒരു ഗുളിക ഉച്ചഭക്ഷണത്തിനുശേഷം ഒരു ഗ്ളാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കാന്‍ നല്‍കും. സ്കൂളുകളിലും, അങ്കണവാടികളിലും രജിസ്റ്റര്‍ ചെയ്യാത്ത ഒന്നുമുതല്‍ 19 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും ആശ പ്രവര്‍ത്തകരുടെ സഹകരണത്തോടെ അങ്കണവാടികളില്‍ ഗുളിക നല്‍കും. ആഗസ്റ്റ് 10ന് ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ സമ്പൂര്‍ണ വിരവിമുക്തദിനമായ ആഗസ്റ്റ് 17ന് തീര്‍ച്ചയായും കഴിക്കേണ്ടതാണെന്ന് ഡി.എം.ഒ (ആരോഗ്യം) ഡോ. ആശാദേവി അറിയിച്ചു. ജില്ലാ ഭരണകൂടം, വിദ്യാഭ്യാസവകുപ്പ്, സാമൂഹികനീതി വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പിന്‍െറയും ദേശീയ ആരോഗ്യദൗത്യത്തിന്‍െറയും നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് പ്രസ്ക്ളബില്‍ നടത്തിയ മാധ്യമ ശില്‍പശാലയില്‍ ഡി.എം.ഒ ഡോ. ആശാദേവി, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ജിതേഷ്, മാസ് മീഡിയ ഓഫിസര്‍ ബേബി നാപ്പള്ളി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.