തിരുവനന്തപുരം: തെക്കുപടിഞ്ഞാറ് ബാംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം കന്യാകുമാരി മേഖലക്ക് മുകളിൽ കരുത്താർജ ിച്ച പശ്ചാത്തലത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ടും 31വരെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തുലാവർഷവും ന്യൂനമർദ സ്വാധീനവുംമൂലം അടുത്ത 48 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായതോ (115.6-204.4 മി.മീ.) ശക്തമായതോ (64.5-115.5 മി.മീ) മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴയുണ്ടാകുന്ന പക്ഷം ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. ന്യൂനമർദം തീവ്രന്യൂമർദമായി തെക്കൻ കേരളത്തോട് അടുക്കുന്നതിനാൽ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണം. അപകട മേഖലയിൽ താമസിക്കുന്നവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ല ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദികളിലെ ജലനിരപ്പ് സസൂക്ഷ്‌മം നിരീക്ഷിച്ചുവരുകയാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അപകട മേഖലകളിലുള്ളവരെ മുന്നറിയിപ്പ് നൽകി ഉടൻ മാറ്റി താമസിപ്പിക്കണമെന്ന് കലക്ടർമാർക്ക് നിർദേശം നൽകി. ന്യൂനമർദത്തിൻെറ പ്രഭാവം മൂലം ഉയർന്ന തിരമാലക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മുന്നറിയിപ്പ് ലംഘിച്ച് പോകുന്നവരെ പൊലീസ് തടയണം. ഡാമുകളുടെ ഓരങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം കരുതൽ സ്വീകരിക്കണം. എല്ലാ ജില്ലകളിലും 24 മണിക്കൂറും അടിയന്തരഘട്ടകാര്യ നിർവഹണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സഹായങ്ങൾക്കും വിവരങ്ങൾക്കും ടോൾ ഫ്രീ നമ്പറായ 1077ൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.