തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പള പരിഷ്കരണം വൈകുന്നതിനെതിരെ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) പ്രത്യക്ഷ സമരം ആരംഭിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ലേബർ കമീഷണർ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. നഴ്സുമാരുടെ ഈറ്റില്ലമായ കേരളത്തിൽ 10 വർഷം മുമ്പ് സുപ്രീം കോടതി നിർദേശിച്ച ശമ്പളം ചോദിക്കേണ്ടി വരുന്നത് തൊഴിലാളി വഞ്ചനയാണെന്നും അതിജീവന പോരാട്ടത്തിന് പൊതുസമൂഹത്തിന്റെ പിന്തുണ വേണമെന്നും സംഘടന അറിയിച്ചു.
സുപ്രീം കോടതി നിർദേശപ്രകാരം കേന്ദ്ര സർക്കാർ നിയോഗിച്ച ജഗദീഷ് പ്രസാദ് കമ്മിറ്റി ശുപാർശ ചെയ്ത 40,000 രൂപ അടിസ്ഥാന ശമ്പളം നടപ്പിലാക്കുക, മൂന്ന് ഷിഫ്റ്റ് സംബന്ധിച്ച വീരകുമാർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുക, നഴ്സിങ് അധ്യാപകർക്ക് ഹൈക്കോടതി ഉത്തരവ് പ്രകാരം യു.ജി.സി സ്കെയിൽ ശമ്പളം നൽകുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
പ്രതിഷേധത്തിന്റെ തുടർച്ചയായി മാർച്ച് നാലിന് സംസ്ഥാനവ്യാപകമായി 24 മണിക്കൂർ പണിമുടക്കും സെക്രട്ടറിയേറ്റ് മാർച്ചും നടത്തും. അടിയന്തര ചികിത്സകൾ മുടങ്ങാത്ത രീതിയിൽ സേവനം അനുഷ്ഠിച്ചായിരിക്കും നഴ്സുമാരുടെ ജോലി ബഹിഷ്കരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.