തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ പാഴ്സൽ ഓഫിസിന് സമീപം പൊതുമരാമത്ത് വകുപ്പിന്റെ നടപ്പാതയിൽ കെ.എസ്.ആർ.ടി.സി അനധികൃതമായി പണിത സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പൊളിക്കാൻ കോർപറേഷൻ. ഇത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി അധികൃതർക്ക് കോർപറേഷൻ എൻജിനീയറിങ് വിഭാഗം നോട്ടീസ് നൽകി.
മാർച്ച് 11ന് മുമ്പ് പൊളിക്കണമെന്നാണ് നിർദേശം. മനുഷ്യാവകാശ കമീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. റെയിൽവേ സ്റ്റേഷനിൽനിന്ന് ഉൾപ്പെടെ നടന്നുവരുന്നവർക്ക് നടുറോഡിൽ ഇറങ്ങേണ്ട സ്ഥിതിയാണെന്നും ഇത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ കവടിയാർ ഹരികുമാറാണ് കമീഷനെ സമീപിച്ചത്. ആറ്റിങ്ങൽ, ചിറയിൻകീഴ്, വിഴിഞ്ഞം, പൂവാർ എന്നിവിടങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കുന്ന സ്ഥലത്താണ് താൽകാലിക ഓഫിസ് പണിതത്.
തമ്പാനൂരിൽ ബസ് ടെർമിനലിന്റെ പണിനടന്ന സമയത്ത് നടപ്പാതയിൽ ഇത്തരത്തിൽ ഷെഡ് നിർമിച്ചിരുന്നു.ബസ് ടെർമിനൽ പൂർത്തിയാക്കിയ ശേഷം പഴയത് പൊളിച്ചുമാറ്റാതെ കോർപറേഷന്റെ അനുമതി വാങ്ങാതെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ വിശാലമായ മറ്റൊരെണ്ണം പണിയുകയായിരുന്നു. കമീഷന്റെ നിർദേശപ്രകാരം അന്വേഷണം നടത്തിയ കോർപറേഷൻ അധികൃതർ പരാതി ശരിയാണെന്ന് കണ്ടെത്തിയിരുന്നു.
എന്നാൽപൊളിക്കുന്നതിലേക്ക് കടന്നില്ല. ഇതോടെയാണ് കേരള മുൻസിപ്പാലിറ്റി ആക്ട് പ്രകാരം അനധികൃത നിർമാണം പൊളിക്കാൻ കോർപറേഷൻ സെക്രട്ടറിക്ക് ബാധ്യതയുണ്ടെന്നും മുൻകൂർ നോട്ടീസ് നൽകി നടപടിയെടുക്കാനും ഉത്തരവിട്ടത്. 15ദിവസത്തിനകം പൊളിക്കാൻ കെ.എസ്.ആർ.ടി.സിക്ക് നോട്ടീസ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.