തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് മുന്നോടിയായി നഗരത്തിലെ കുടിവെള്ള വിതരണത്തെചൊല്ലി മന്ത്രി വി. ശിവൻകുട്ടിയും മേയർ വി.വി. രാജേഷും തമ്മിൽ തർക്കം. കുടിവെള്ള വിതരണത്തിന്റെ പേരിൽ ചിലർ ‘ഷോ’ നടത്തുകയാണെന്ന മന്ത്രിയുടെ വിമർശനത്തിന് നഗരസഭ സ്വന്തം ഉത്തരവാദിത്തമാണ് നിർവഹിക്കുന്നതെന്ന മറുപടിയുമായി മേയർ രംഗത്തെത്തി.
20 ലക്ഷത്തോളം ആളുകൾ എത്തുമ്പോൾ കുടിവെള്ളം പോലുള്ള പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും അത് പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിലുപരി ചില സംഘടനകളുടെ കൊടിവെച്ച് ടാങ്കറുകളുമായി നഗരത്തിൽ കറങ്ങിയുള്ള ഷോയുടെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. മണക്കാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ സ്പെഷൽ സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ സർവകക്ഷിയോഗത്തിലെ തീരുമാനപ്രകാരമാണ് ആറ്റുകാൽ ക്ഷേത്രപരിസരത്ത് കുടിവെള്ള സംവിധാനം ഒരുക്കിയതെന്ന് മേയർ വി.വി. രാജേഷ് മറുപടി നൽകി. ഒന്നര മാസമായി നഗരത്തിൽ കുടിവെള്ള പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും ഇത് പരിഹരിക്കുക എന്നത് നഗരസഭയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ കൃത്യമായ ചുമതലയാണ് നിർവഹിക്കുന്നതെന്നും പൊങ്കാലക്ക് എത്തുന്നവർക്ക് കുടിവെള്ളം മുടങ്ങില്ലെന്ന് ഉറപ്പുവരുത്തുമെന്നും മേയർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.