പ്രളയദുരിതത്തിനിടയിലും സർക്കാറിൻെറ ധൂർത്ത്: മന്ത്രിമാരുടെ ഓഫിസ് മോടിപിടിപ്പിക്കാൻ 80 ലക്ഷം തിരുവനന്തപുരം: പ ്രളയദുരിതത്തിലും സാമ്പത്തിക ഞെരുക്കത്തിലും വീർപ്പുമുട്ടുമ്പോഴും മന്ത്രിമാരുടെ ഓഫിസ് മോടിപിടിപ്പിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് സർക്കാറിൻെറ ധൂർത്ത്. മുഖ്യമന്ത്രിയുടെയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻെറയും ഓഫിസുകൾ വിപുലീകരിക്കുന്നതിൻെറ ഭാഗമായി 80 ലക്ഷത്തോളം രൂപക്കാണ് ഭരണാനുമതി നൽകിയിരിക്കുന്നത്. മന്ത്രി എ.സി. മൊയ്തീന്‍ സെക്രേട്ടറിയറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍നിന്ന് സെക്രേട്ടറിയറ്റ് അനക്‌സ് അഞ്ചാം നിലയിലെ പുതിയ ഓഫിസിലേക്ക് അടുത്തിടെ മാറിയിരുന്നു. ഇതിന് ചെലവായത് 40.47 ലക്ഷം രൂപയാണ്. ഇതോടെ ഒഴിവുവന്ന സെക്രേട്ടറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ ഓഫിസ് മുഖ്യമന്ത്രിയുടെ ഓഫിസിൻെറ ഭാഗമാക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്റ്റാഫിന് സൗകര്യമൊരുക്കാനാണ് പുതിയ ഓഫിസെന്ന് അറിയുന്നു. ഇവിടെ അറ്റകുറ്റപ്പണിക്കായി 39 ലക്ഷം രൂപക്ക് ഭരണാനുമതി നല്‍കി. എല്ലാ സൗകര്യങ്ങളോടെയും പ്രവര്‍ത്തിച്ചിരുന്ന ഒാഫിസ് മോടികൂട്ടാനാണ് വീണ്ടും 40 ലക്ഷത്തോളം രൂപ ചെലവാക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോഓപറേറ്റിവ് സൊസൈറ്റിക്കാണ് രണ്ട് ഓഫിസിൻെറയും നിര്‍മാണചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.