കൊല്ലം: ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ 'കലക്ടറുടെ ഒരുദിവസം പരിപാടിയില്‍' ലഭിച്ച പരാതികള്‍ക്ക് പരിഹാരമാകുന്നു. ഗാര്‍ഹിക പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതിയിലാണ് അതിവേഗ നടപടി. കുണ്ടറ മിനി ഗ്യാസ് ഏജന്‍സിയെക്കുറിച്ചുയര്‍ന്ന വ്യാപക ആക്ഷേപത്തില്‍ അസിസ്റ്റൻറ് താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ഗാര്‍ഹിക സിലിണ്ടറുകളുടെ ദുരുപയോഗം, സിലിണ്ടര്‍ വിതരണത്തിലെ കാലതാമസം, ഉപഭോക്താക്കളുടെ മുന്‍ഗണനക്രമത്തിലെ പിഴവുകള്‍, പുതിയ കണക്ഷന്‍ നിഷേധിക്കല്‍ എന്നിവയാണ് കണ്ടെത്തിയത്. നിശ്ചിത ലൈസന്‍സ് ഇല്ലാതെയുള്ള ഡെലിവറി വാന്‍ ഡ്രൈവര്‍മാര്‍ ഇവിടെയുെണ്ടന്നും വ്യക്തമായി. 2015 സെപ്റ്റംബറിന് ശേഷം ഐ.ഒ.സി ഇവിടെ നിയമപ്രകാരമുള്ള പരിശോധന നടത്തിയിട്ടില്ലെന്നും വ്യക്തമായി. വിശദീകരണംതേടി തുടര്‍നടപടി സ്വീകരിക്കാന്‍ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി. കിട്ടിയ പരാതികളെല്ലാം പരിശോധിച്ച് എത്രയുംവേഗം നടപടി സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. പെരിനാട്, തൃക്കടവൂർ, കുണ്ടറ ഗ്രാമപഞ്ചായത്തുകളില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന പഞ്ചായത്ത് പ്രസിഡൻറുമാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അവ മുറിച്ച് നീക്കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടര്‍ സന്ദര്‍ശിച്ച തണ്ണിക്കോട് പട്ടികജാതി കോളനിയില്‍ സംരക്ഷണഭിത്തി നിർമിച്ചതിന് കുടിശ്ശികയായി നല്‍കാനുണ്ടായിരുന്ന 16 ലക്ഷം രൂപയും കലക്ടര്‍ അനുവദിച്ച് ഉത്തരവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.