യാത്രികർക്ക് ഭീഷണിയായി റോഡരുകിലെ കുറ്റിക്കാടുകൾ

ഓയൂർ: കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഭീഷണിയായി റോഡരുകിലെ കുറ്റിക്കാടുകൾ. ഓയൂർ--കൊട്ടാരക്കര, അമ്പലംകുന്ന്, മീയ്യണ്ണൂർ തുടങ്ങിയ പ്രധാന റോഡുകൾക്കരികിൽ ഉൾപ്പെടെ കുറ്റിക്കാടുകൾ വളർന്നിട്ടുണ്ടെങ്കിലും വെട്ടിത്തെളിക്കാൻ നടപടിയില്ല. വാഹനങ്ങൾ വരുമ്പോൾ റോഡരികിലേക്ക് മാറുന്ന യാത്രക്കാർ പുല്ലിൽ കുരുങ്ങിവീഴുന്നതും പതിവാണ്. ഇഴജന്തുക്കളുടെ താവളമാണ് ഇവിടം. ഓയൂർ--കൊട്ടാരക്കര റോഡിൽ ചെങ്കുളം കുരിശിൻമൂട് മുതൽ വെളിയം- പഞ്ചായത്ത് അതിർത്തിവരെയും കൊല്ലം-കുളത്തൂപ്പുഴ റോഡിൽ അമ്പലംകുന്ന് മുതൽ മീയ്യണ്ണൂർ വരെയും രണ്ടാൾ പൊക്കത്തിലാണ് പുല്ല് വളർന്ന് നിൽക്കുന്നത്. മുൻവർഷങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വർഷത്തിലൊരു പ്രാവശ്യമെങ്കിലും കാടുവെട്ടിത്തെളിക്കാറുണ്ടായിരുന്നു. ഇത്തവണ അതിനും നടപടിയുണ്ടായില്ല. കാടുമൂടി കിടക്കുന്ന റോഡരുകിലെ ഓടകളിൽ മണ്ണൊലിച്ചിറങ്ങി അടഞ്ഞതിനാൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഈ വെള്ളത്തിൽ കൊതുക് പെരുകി പകർച്ചവ്യാധി ഭീഷണിയിലാണ് പ്രദേശവാസികൾ. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്കായി ഓരോ വാർഡിനും 15000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഈ തുക എന്തിന് ചെലവഴിച്ചു എന്നുള്ളതിന് മറുപടി നൽകാൻ ജനപ്രതിനിധികൾക്കും ജീവനക്കാർക്കും കഴിയുന്നില്ല. തൊഴിലുറപ്പ് പദ്ധതിയിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി റോഡരികിലെ കാടുകളും ഓടകളും വൃത്തിയാക്കുന്നതിന് പഞ്ചായത്ത് അധികൃതർ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.