ഓയൂർ: കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഭീഷണിയായി റോഡരുകിലെ കുറ്റിക്കാടുകൾ. ഓയൂർ--കൊട്ടാരക്കര, അമ്പലംകുന്ന്, മീയ്യണ്ണൂർ തുടങ്ങിയ പ്രധാന റോഡുകൾക്കരികിൽ ഉൾപ്പെടെ കുറ്റിക്കാടുകൾ വളർന്നിട്ടുണ്ടെങ്കിലും വെട്ടിത്തെളിക്കാൻ നടപടിയില്ല. വാഹനങ്ങൾ വരുമ്പോൾ റോഡരികിലേക്ക് മാറുന്ന യാത്രക്കാർ പുല്ലിൽ കുരുങ്ങിവീഴുന്നതും പതിവാണ്. ഇഴജന്തുക്കളുടെ താവളമാണ് ഇവിടം. ഓയൂർ--കൊട്ടാരക്കര റോഡിൽ ചെങ്കുളം കുരിശിൻമൂട് മുതൽ വെളിയം- പഞ്ചായത്ത് അതിർത്തിവരെയും കൊല്ലം-കുളത്തൂപ്പുഴ റോഡിൽ അമ്പലംകുന്ന് മുതൽ മീയ്യണ്ണൂർ വരെയും രണ്ടാൾ പൊക്കത്തിലാണ് പുല്ല് വളർന്ന് നിൽക്കുന്നത്. മുൻവർഷങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വർഷത്തിലൊരു പ്രാവശ്യമെങ്കിലും കാടുവെട്ടിത്തെളിക്കാറുണ്ടായിരുന്നു. ഇത്തവണ അതിനും നടപടിയുണ്ടായില്ല. കാടുമൂടി കിടക്കുന്ന റോഡരുകിലെ ഓടകളിൽ മണ്ണൊലിച്ചിറങ്ങി അടഞ്ഞതിനാൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഈ വെള്ളത്തിൽ കൊതുക് പെരുകി പകർച്ചവ്യാധി ഭീഷണിയിലാണ് പ്രദേശവാസികൾ. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്കായി ഓരോ വാർഡിനും 15000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഈ തുക എന്തിന് ചെലവഴിച്ചു എന്നുള്ളതിന് മറുപടി നൽകാൻ ജനപ്രതിനിധികൾക്കും ജീവനക്കാർക്കും കഴിയുന്നില്ല. തൊഴിലുറപ്പ് പദ്ധതിയിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി റോഡരികിലെ കാടുകളും ഓടകളും വൃത്തിയാക്കുന്നതിന് പഞ്ചായത്ത് അധികൃതർ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.