വിഴിഞ്ഞം തുറമുഖ പദ്ധതി; ഉപരോധസമരം സംഘടിപ്പിച്ചു

വിഴിഞ്ഞം: നിർദിഷ്ട വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സ്ഥലം വിട്ടുനൽകിയവർക്ക് പൊന്നും വില ലഭിക്കാത്തതിലും തൊഴിൽ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിലും പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ മുല്ലൂരിൽ ഉപരോധസമരം സംഘടിപ്പിച്ചു. പദ്ധതിക്കുവേണ്ടി വീടും തൊഴിലും നഷ്ടപ്പെട്ടവർക്ക് മതിയായ പാക്കേജുകൾ നൽകണമെന്ന് സർക്കാർ ഉത്തരവ് ഉണ്ടായിട്ടും 'വിസിൽ' അധികൃതർ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു. വിസിൽ എം.ഡി അടക്കമുള്ളവരുടെ നിലപാടുകൾ പ്രദേശവാസികളെ പദ്ധതിക്കെതിരാക്കുന്ന അവസ്ഥയാണ്. തുറമുഖ നിർമാണത്തോടനുബന്ധിച്ച് സ്ഥലം വിട്ടുനൽകിയവർ, തൊഴിൽ നഷ്ടപ്പെട്ട കട്ടമര- ചിപ്പി തൊഴിലാളികൾ, ഒാട്ടോ- ടാക്സി തൊഴിലാളികൾ, റിസോർട്ട് ഉടമകൾ, ചെറുകിട കച്ചവടക്കാർ, ബീച്ച് കച്ചവടക്കാർ, കർഷകർ, ക്ഷീരകർഷകർ, കയർ തൊഴിലാളികൾ എന്നിവർക്കുള്ള നഷ്ടപരിഹാരതുകയും പുനരധിവാസവും നടത്താതെ തുറമുഖ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് സമരക്കാർ പറഞ്ഞു. ഉപരോധം മുൻ മന്ത്രി നീലലോഹിതദാസൻ നാടാർ ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം സി.ഐയുടെ നേതൃത്വത്തിൽ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും സമരക്കാർ വഴങ്ങിയില്ല. തുടർന്ന് വൈകീട്ടോടെ ഡെപ്യൂട്ടി കലക്ടറും ഫോർട്ട് എ.സിയും സ്ഥലത്തെത്തി ചർച്ച നടത്തി. സമരക്കാർ ഉന്നയിച്ച കാര്യങ്ങളിൽ വരുന്ന 26ന് വകുപ്പുമന്ത്രിയുടെ ചേംബറിൽ ചർച്ച നടത്തി പരിഹാരം കാണാം എന്നുറപ്പ് നൽകിയതോടെ സമരം താൽക്കാലികമായി നിർത്തുകയായിരുന്നു. കാപ്ഷൻ വിഴിഞ്ഞം തുറമുഖ കവാടത്തിൽ നടത്തിയ ഉപരോധസമരം മുൻ മന്ത്രി എ. നീലലോഹിതദാസൻ നാടാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.