പാറശ്ശാല: വ്ലാത്താങ്കരയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫേസ്ബുക്കില്‍ പതിനൊന്നായിരത്തിലധികം ഫോളോവേഴ്‌സുള്ള അല്‍മയാണ് കൊല്ലപ്പെട്ടത്. ഇരുവരും ഒമ്പതുവര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹിതരായവരാണ്.
വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുഞ്ഞുങ്ങളുണ്ടാകാത്തതിനെച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍ കലഹങ്ങള്‍ പതിവായിരുന്നെന്ന് ഭർത്താവ് വിഷ്ണു പൊലീസിന് മൊഴി നൽകി.
നാട്ടുക്കാരുമായും അയല്‍ക്കാരുമായും അധികം അടുപ്പം പുലര്‍ത്താതിരുന്ന അല്‍മ, സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. പൂച്ചകളെ വളര്‍ത്തുന്നതിലും അവയുടെ വിശേഷങ്ങള്‍ വീഡിയോകളായി പങ്കുവെക്കുന്നതിലും പ്രത്യേക താൽപര്യമുണ്ടായിരുന്ന അല്‍മക്ക് ഫേസ്ബുക്കില്‍ വലിയ സുഹൃദ് വലയമുണ്ടായിരുന്നു. ഭര്‍ത്താവിനൊപ്പമുള്ള യാത്രകളുടെ ചിത്രങ്ങളും വീഡിയോകളുംസ്ഥിരമായി പോസ്റ്റ് ചെയ്യുമായിരുന്നു.
ആദ്യഘട്ടത്തില്‍ അല്‍മയുടെ സമൂഹമാധ്യമ ഇടപെടലുകള്‍ക്ക് വിഷ്ണു പൂർണ പിന്തുണ നല്‍കിയിരുന്നു. ഫേസ്ബുക്കില്‍നിന്ന് ‘ടാലന്റ് ബാഡ്ജ്’ ലഭിച്ചതിനെക്കുറിച്ചുള്ളതായിരുന്നു അവസാന പോസ്റ്റ്.
കുട്ടികളില്ലാത്തതിന്റെപേരിൽ കഴിഞ്ഞദിവസം രാവിലെ വഴക്കുണ്ടായി. പിന്നാലെ വെട്ടുകത്തി ഉപയോഗിച്ച് അല്‍മയുടെ പിന്‍കഴുത്തിലും തലയിലും വെട്ടുകയായിരുന്നെന്ന് ഭര്‍ത്താവ് മൊഴി നല്‍കിയെന്ന് പൊലീസ് പറഞ്ഞു. അല്‍മ തല്‍ക്ഷണം മരിച്ചു. വിഷ്ണുവിനെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.