* ഏഴ് നിലയുള്ള ഹൗസിങ് ബോർഡ് കൊമേഴ്സ്യൽ കോപ്ലക്സിലെ അറുപത് കടമുറികളൊഴികെ ബാക്കി ഒഴിഞ്ഞുകിടക്കുന്നു * എട്ടിലേറെ സർക്കാർ ഒാഫിസുകൾ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴാണ് കെട്ടിടം ഒഴിഞ്ഞുകിടക്കുന്നത് * മുറികൾ എടുക്കാൻ ആളില്ലാതായതോടെ ബോർഡിന് ലക്ഷങ്ങളുടെ ബാധ്യത ബാലരാമപുരം: വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾക്ക് ഹൗസിങ് ബോർഡ് കെട്ടിടത്തിൽ വരാൻ വിമുഖത. നിർമാണംകഴിഞ്ഞ് ഒന്നരപതിറ്റാണ്ടുകഴിഞ്ഞിട്ടും ഹൗസിങ് ബോർഡ് കെട്ടിടങ്ങൾ അവഗണനക്ക് നടുവിൽ. ഇവിടെ എട്ടിലേറെ സർക്കാർ സ്ഥാപനങ്ങൾ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴും തുച്ഛമായ വാടകക്ക് ഹൗസിങ് ബോർഡിലേക്ക് മാറാൻ തയാറാകുന്നില്ല. അമിതവാടക നൽകിയാണ് സർക്കാർ ഓഫിസുകൾ ഏറെയും വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത്. ഹൗസിങ് ബോർഡ് അധികൃതർ നിരവധിതവണ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകളെ ഇവിടെ എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഓഫിസുകൾക്കാവശ്യമായ സൗകര്യങ്ങളുണ്ടെങ്കിലും ഇവിടെ പ്രവർത്തിക്കാൻ പല രാഷ്ട്രീയക്കാർക്കും താൽപര്യം കുറവാണ്. ഇത് മൂലമാണ് ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായിട്ടും കെട്ടിടം നോക്കുകുത്തിയായി കിടക്കുന്നത്. സ്പിന്നിങ് മില്ലിെൻറ ഉടമസ്ഥതയിലുള്ള അഞ്ചേക്കർ സ്ഥലം മില്ല് നഷ്ടത്തിലായതോടെ ഹൗസിങ് ബോർഡിന് വിൽക്കുകയായിരുന്നു. 96 ൽ കെ.എം. മാണി മന്ത്രിയായിരുന്നപ്പോഴാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. 2001ൽ മന്ത്രി പി.ജെ. ജോസഫ് കെട്ടിടം ഉദ്ഘാടനം ചെയ്തു. അന്ന് ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ വാടക കെട്ടിടത്തിലും അസൗകങ്ങളിലും പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ ഇവിടേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതെല്ലാം പാഴ്വാക്കാവുകയായിരുന്നു. ഏഴ് നിലയുള്ള ഹൗസിങ് ബോർഡ് കൊമേഴ്സൽ കോപ്ലക്സിലെ അറുപത് കടമുറികളൊഴികെ ബാക്കിയുള്ള ഓഫിസ് കെട്ടിടങ്ങൾ വാടകക്ക് പോകാതെ കിടക്കുകയാണ്. രണ്ട് വർഷം മുമ്പ് ഒരു നില ബാങ്ക് വാടകക്ക് എടുത്തത് മാത്രമാണ് ഏക ആശ്വാസം. ഓഫിസ് ആവശ്യത്തിന് നിർമിച്ച മുറികളെല്ലാം ഒഴിഞ്ഞുകിടക്കുന്നത് ഹൗസിങ് ബോർഡിന് കോടികളുടെ ബാധ്യതയുണ്ടാക്കിയിട്ടുണ്ട്. കെട്ടിടത്തിലെ ലിഫ്റ്റും പ്രവർത്തനരഹിതമായിരിക്കുകയാണ്. വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ ഇങ്ങോട്ട് കൊണ്ടുവരാൻ ഹൗസിങ് ബോർഡ് അധികൃതർ നിരവധി തവണ സർക്കാറിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സർക്കാർ ഓഫിസുകളുടെ പ്രവർത്തനത്തിന് ഹൗസിങ് ബോർഡ് സബ്സിഡി നൽകുമ്പോഴാണിത്. കെ.എസ്.ഇ.ബി, കെ.എസ്.എഫ്.ഇ, സബ് രജിസ്റ്റർ ഓഫിസ്, അസിസ്റ്റൻറ് എജുക്കേഷൻ ഓഫിസ്, കൈത്തറി ഇൻസ്പെക്ടർ ഓഫിസ്, മാവേലി സ്റ്റോർ, ബി.എസ്.എൻ.എൽ ഓഫിസ്, ബാങ്കുകൾ ഉൾപ്പടെ നിരവധിസ്ഥാപനങ്ങളാണ് വാടകകെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത്. ബാലരാമപുരം ജംങ്ഷനിൽനിന്ന് 300 മീറ്റർ അകലെ പാതയോരത്തുള്ള ഹൗസിങ് ബോർഡിൽ സർക്കാർ സ്ഥാപനങ്ങൾ വരുന്നത് ജനങ്ങൾക്കും ഉപകാരപ്രദമാകും. ഹൗസിങ് ബോർഡിൽ മിനി സിവിൽ സ്റ്റേഷൻ നിർമിക്കണമെന്ന ആവശ്യവും ശക്തമാണ്. മാറിമാറിവരുന്ന സർക്കാറുകളുടെ അവഗണനയാണ് ഹൗസിങ് ബോർഡിന് ലക്ഷങ്ങൾ നഷ്ടംവരുത്തുന്നത്. ചിത്രം ഒഴിഞ്ഞുകിടക്കുന്ന ബാലരാമപുരം ഹൗസിങ് ബോർഡ് കൊമേഴ്സ്യൽ കെട്ടിടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.