ആതുരസേവനം കാരുണ്യമാക്കി ഇവിടെയൊരു ഡോക്ടർ

തൃശൂര്‍: 'എനിക്ക് രണ്ടാഴ്ച കൂടി ജീവിക്കണം. മകളുടെ വിവാഹമാണ്...' തെൻറ മുന്നിൽ കണ്ണീർ വാർത്തുനിന്ന ആ അർബുദബാധിതൻ തുറന്നുകൊടുത്ത വഴി ഡോ. ജോസ് പോൾ ചാണ്ടിയെ നയിച്ചത് ആതുരസേവനത്തിെൻറ ഉദാത്ത പഥത്തിലേക്ക്. അന്ന് തുടങ്ങിയ സൗജന്യ ഡയാലിസിസ് സേവനം ശനിയാഴ്ച ആയിരം തികഞ്ഞു. ആതുര സേവനമെന്നാൽ കാരുണ്യമാണെന്ന് കാണിച്ചുതരികയാണ് ഡോക്ടർ. ജില്ല സഹകരണ ആശുപത്രിയിലെ അനസ്തെറ്റിസ്റ്റായ ഡോ. ജോസ് ദിവസത്തിൽ ഒന്ന് വീതം മാസത്തില്‍ 30 സൗജന്യ ഡയാലിസിസാണ് നടത്തുന്നത്. ഇതുവരെ മുടങ്ങിയിട്ടില്ല. മാസം തികയുമ്പോള്‍ ശമ്പളത്തിൽനിന്ന് ആശുപത്രി തുക പിടിക്കും. 1,000 നാള്‍ മുമ്പ് വന്ന അർബുദബാധിതനാണ് തെൻറ കണ്ണ് തുറപ്പിച്ചതെന്ന് ഡോക്ടർ പറയുന്നു. ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയിട്ടും ആ മുഖം ഉള്ളിൽ പുകഞ്ഞുനിന്നു. പക്ഷേ, പിറ്റേന്ന് അസാധാരണ ഊർജവുമായാണ് ഡോക്ടർ എഴുന്നേറ്റത്. ആ ദൈന്യതക്ക് മറുമരുന്നാകാനുള്ള നിശ്ചയദാർഢ്യത്തിലായിരുന്നു. തെൻറ ജീവിതത്തിലും അതിനൊത്ത ക്രമീകരണം വരുത്തി. അന്ന് തുടങ്ങിയതാണ് ഈ സേവനം. സൗജന്യം എന്നല്ല 'അവകാശ പ്രവൃത്തി' എന്നാണ് ഡോക്ടർ ഇതിനെ വിശേഷിപ്പിക്കുന്നത്. 500 രൂപയാണ് ഒരു ഡയാലിസിസിന് െചലവ്. നിത്യേന വരുന്ന രോഗികളില്‍ അർഹത തോന്നുന്ന ഒരാള്‍ക്കാണ് നല്‍കുക. 'അർഹത' നിശ്ചയിക്കുന്നത് എങ്ങനെയെന്ന് ചോദിച്ചാൽ 'ഓരോ രോഗിയെയും കണ്ടാൽ അറിയാം' എന്നാണ് ഡോക്ടറുടെ മറുപടി. 39 വര്‍ഷമായി ജില്ല സഹകരണ ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. ജോസ്‌ ഇതര സാമൂഹിക പ്രവര്‍ത്തനത്തിലും സജീവമാണ്. ഡോക്ടറുടെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് കെയര്‍ സൊസൈറ്റി 13 വര്‍ഷം ജൂബിലി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പൊതിച്ചോറ് നല്‍കിയിരുന്നു. ഡയാലിസിസ് ആയിരം നാൾ തികക്കുമ്പോൾ 101 രോഗികള്‍ക്ക് 1,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കുന്ന പദ്ധതി അടുത്തമാസം ആരംഭിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.