ആമ്പല്ലൂര്‍-: മേഖലയിലെ വിവിധ കമ്പനികളിൽ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നില്ല. ഒറ്റമുറികളിൽ കുടുംബത്തോടെ താമസിക്കുന്ന തൊഴിലാളികളുടേത് ദുരിത ജീവിതമാണ്. വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയുന്ന കുടുംബങ്ങളുടെ ദുരിത ജീവിതം ആരോഗ്യ വകുപ്പും അധികൃതരും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപം. പുതുക്കാട് മേഖലയിലെ ഓട്ടുകമ്പനികളിലും മറ്റിടങ്ങളിലുമായി നൂറുകണക്കിന് ഇതരസംസ്ഥാനക്കാരാണ് ജോലിയെടുക്കുന്നത്. ഭക്ഷണം തയാറാക്കുന്നതും അന്തിയുറങ്ങുന്നതുമെല്ലാം ഒരു മുറിയിലാണ്. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സമാന അവസ്ഥയിൽ കഴിഞ്ഞുകൂടുന്നത്. പ്രഥമിക സൗകര്യങ്ങള്‍ നിറവേറ്റാനുള്ള സാഹചര്യങ്ങള്‍പോലും ഇവര്‍ക്കില്ല. അടച്ചുറപ്പില്ലാത്തതും വൃത്തിഹീനമായ ശൗചാലയങ്ങളും, ഒരുമുറിയുമാണ് ഓരോ കുടുംബത്തിനും ഉടമകള്‍ നല്‍കിയിട്ടുള്ളത്. ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറിയും ജില്ല ജഡ്ജുമായ മുജീബ് റഹ്മാന് തൊഴിലാളികള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് ഇവരുടെ ദുരിത ജീവിതം പുറംലോകം അറിഞ്ഞത്. ഇതേത്തുടര്‍ന്ന് ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ വളൻറിയര്‍ ടി.ഡി. സിേൻറാ തൊഴിലാളികളുടെ താമസ സ്ഥലം നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. എറവക്കാട്, ചിറ്റിശേരി മേഖലകളിലെ ഓട്ടുകമ്പനികളിലായി തൊഴിലെടുക്കുന്ന നിരവധി കുടുംബങ്ങളാണ് ഇതേ അവസ്ഥയില്‍ കഴിയുന്നത്. ആരോഗ്യ വകുപ്പ് ഒരുവിധ നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല. കുട്ടികളില്‍ ഉള്‍പ്പെടെ തൊഴിലാളികള്‍ക്ക് പകര്‍ച്ചവ്യാധികള്‍ കണ്ടെത്തിയിട്ടുണ്ട്. തുച്ഛമായ വേതനവും അമിത ജോലി ഭാരവും നല്‍കി കമ്പനി ചൂഷണം ചെയ്യുകയാണ് തൊഴിലാളികൾ പരാതിപ്പെട്ടു. പല കമ്പനികളുടെയും സമീപത്തായി താൽകാലികമായി വെച്ചുകെട്ടിയ ഷെഡുകളിലായാണ് ഇവര്‍ താമസിക്കുന്നത്. അടച്ചുറപ്പില്ലാത്തതും സുരക്ഷിതത്വവും ഇല്ലാത്ത മുറികളിലാണ് സ്ത്രീകള്‍ അടക്കമുള്ള കുടുംബങ്ങള്‍ കഴിയുന്നത്. പലര്‍ക്കും തിരിച്ചറിയല്‍ രേഖകളോ ഹെല്‍ത്ത് കാര്‍ഡുകളോ ഇല്ല. റിപ്പോര്‍ട്ട് ഉടന്‍ ജില്ല ജഡ്ജി മുജീബ് റഹ്മാന്‍, അഡീഷനല്‍ ജില്ല ജഡ്ജി ഗോപകുമാര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.