കോഴഞ്ചേരി: കഴിഞ്ഞ വര്‍ഷം പത്തനംതിട്ട ഡിവൈ.എസ്.പിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു. ഇടപ്പാവൂര്‍ സ്വദേശി സത്യപാലന്‍ (22), നാരങ്ങാനം സ്വദേശി രോഹിത് (21) എന്നിവരെയാണ് ആറന്മുള എസ്.ഐ അശ്വത് കാരാണ്‍മയില്‍ ഇന്നലെ വാഴകുന്നത്തുവെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 11ന് പുലര്‍ച്ചെ പത്തനംതിട്ട ഡി.വൈ.എസ്.പി സന്തോഷ് കുമാര്‍ നാരങ്ങാനത്തുവെച്ച് തടഞ്ഞ മണല്‍ ലോറി പൊലീസ് ജീപ്പ് തള്ളിമാറ്റി വിട്ടുപോയിരുന്നു. കോഴഞ്ചേരി ഇലവുംതിട്ട റോഡില്‍ പുന്നക്കാട് മലയില്‍ ഓഡിറ്റോറിയത്തിന് സമീപം കയറ്റത്തില്‍ ലോറി നിര്‍ത്തി പിറകോട്ടെടുത്ത് ജീപ്പിലിടിച്ച് ഡിവൈ.എസ്.പിയെ വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാലാണ് അപകടം ഉണ്ടാകാതിരുന്നത്. മണല്‍ലോറിയെ പിന്തുടര്‍ന്ന് പിടികൂടുമെന്ന് കണ്ടപ്പോഴാണ് ലോറി റോഡിന് വീതികുറഞ്ഞ കയറ്റത്തില്‍ നിര്‍ത്തി ജീപ്പുപോലും കടന്നുപോകാന്‍ പറ്റാത്ത സാഹചര്യത്തില്‍ മണല്‍ഭാരവുമായി ജീപ്പിലിടിക്കാന്‍ ശ്രമിച്ചത്. പൊലീസ് ഡ്രൈവര്‍ ജീപ്പ് കാനയിലേക്ക് ഓടിച്ചിറക്കിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. മണല്‍ കയറ്റിയ ലോറിയില്‍നിന്ന് ഓടി ഒളിക്കുകയായിരുന്നു പ്രതികള്‍. ലോറിയുടമ ഇടപ്പാവൂര്‍ സോമവിലാസത്തില്‍ സോമന്‍ (68) ഹൈകോടതി മുഖാന്തരം മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. പ്രതികളായ സത്യപാലനും രോഹിതും ഒളിവിലായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.