എലപ്പുള്ളി: പഞ്ചായത്തിലെ അനധികൃത ക്വാറികളിൽ പൊലീസിെൻറ മിന്നൽ പരിശോധന. മൂന്നു ക്വാറികളിൽ നിന്നായി മണ്ണുമാന്തി യന്ത്രം ഉൾപ്പെടെ 15 വാഹനങ്ങൾ പിടിച്ചെടുത്തു. ക്വാറിയിൽ നിന്നുള്ള കരിങ്കല്ല് നിർമാണ മേഖലയിലേക്ക് കടത്തുന്നതിനിടെ പിടിച്ചെടുത്ത എട്ടു ട്രാക്ടറുകളും ഇതിൽപ്പെടും. ബുധനാഴ്ച രാവിലെ ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം സി.ഐ ആർ. ഹരിപ്രസാദ്, എസ്.ഐ റിൻസ് എം. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ക്വാറികളിൽ പരിശോധന നടത്തിയത്. നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും പരാതിയെ തുടർന്ന് എലപ്പുള്ളി വില്ലേജ് ഓഫിസർ ക്വാറികളുടെ പ്രവർത്തനത്തിനെതിരെ നടപടിയെടുത്തെങ്കിലും ഇതു വകവയ്ക്കാതെ വീണ്ടും പ്രവർത്തനം തുടരുകയായിരുന്നു. ഇതേ തുടർന്ന് വില്ലേജ് ഓഫിസർ എൻ.ജി. ഭരത് താലൂക്ക് ഓഫിസർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ക്വാറി ഉടമകൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും പാറ പൊട്ടിക്കൽ തുടർന്നതോടെ റവന്യു ഉദ്യോഗസ്ഥർ പൊലീസിെൻറ സഹായം തേടുകയായിരുന്നു. പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഉടമകൾ വീണ്ടും പൊലീസിനെ സമീപിച്ചെങ്കിലും വിട്ടുകൊടുക്കാൻ തയാറായില്ല. ഇവർക്കെതിരെ നിയമ നടപടിയെടുക്കുമെന്നും വിശദ റിപ്പോർട്ട് ജില്ല കലക്ടർക്കു കൈമാറുമെന്നും എസ്.ഐ ആർ. ഹരിപ്രസാദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.