മലമ്പുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ. പ്രഭാകരൻ പ്രചാരണത്തിൽ, മലമ്പുഴ മണ്ഡലത്തിലെ മുണ്ടൂരിൽ യു.ഡി.എഫ് സ്ഥാനാർഥി എ. സുരേഷ് പ്രചാരണം നടത്തുന്നു
പാലക്കാട്: പൊള്ളുന്ന താപനിലക്കൊപ്പം തെരഞ്ഞെടുപ്പ് പോരാട്ടം പാരമ്യത്തിലെത്തിയതോടെ പാലക്കാട് ജില്ല തീച്ചൂളയായി മാറിയിരിക്കുകയാണ്. ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്ന ജില്ലയായി പാലക്കാട് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 39.8 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു. കഠിനമായ ചൂടിനെത്തുടർന്ന് ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പകൽ 11 മുതൽ മൂന്ന് വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചുണ്ട്. ത്രികോണ പോരാട്ടം നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ മൂന്ന് മുന്നണി സ്ഥാനാർഥികളും ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണ ഗോദയിലാണ്.
പാലക്കാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടി പാലക്കാട് സൗത്ത് മണ്ഡലത്തിലെ പര്യടനത്തിനിടെ, പാലക്കാട് മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി എൻ.എം.ആർ. റസാക്ക് നഗരസഭ പരിധിയിലെ പറക്കുന്നത്ത് പ്രചാരണത്തിൽ
കഠിന ചൂട് കാരണം സ്ഥാനാർഥികൾ പ്രചാരണ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഉച്ചസമയത്തെ പൊതുയോഗങ്ങൾ ഒഴിവാക്കി. രാവിലെയും വൈകുന്നേരവുമാണ് ഇപ്പോൾ സജീവ പ്രചാരണം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയും റോഡ് ഷോയും എൻ.ഡി.എ ക്യാമ്പിന് ഊർജം നൽകിയിട്ടുണ്ട്. മറുവശത്ത് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സന്ദർശനം യു.ഡി.എഫ് ക്യാമ്പിലും ആവേശം നിറക്കുന്നു. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രചാരണം എൽ.ഡി.എഫ് ക്യാമ്പിലും ശക്തി പകർന്നിട്ടുണ്ട്. പാലക്കാടിനു പുറമെ ജില്ലയിലെ മറ്റു പ്രധാന മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിന്റെ പ്രതീതിയാണ് നിലനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.