ഷൊര്‍ണൂര്‍/വാളയാര്‍: പാലക്കാട് ജില്ലയില്‍ രണ്ടിടത്ത് നിന്നായി കാറില്‍ കടത്തുകയായിരുന്ന 1050 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ഷൊര്‍ണൂര്‍ കുളപ്പുള്ളിയില്‍നിന്ന് 700 ലിറ്റര്‍ സ്പിരിറ്റുമായി യുവാവ് എക്സൈസ് സംഘത്തിന്‍െറ പിടിയിലായി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. രണ്ട് കാറുകള്‍ കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടില്‍നിന്ന് ഇന്നോവ കാറില്‍ സീറ്റിനടിയിലും ഡിക്കിയിലുമായി കടത്തിയ 350 ലിറ്റര്‍ സ്പിരിറ്റാണ് വാളയാര്‍ പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു കുളപ്പുള്ളി കെ.എസ്.ഇ.ബി പവര്‍സ്റ്റേഷന് സമീപത്തുനിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് പ്രതിയെ പിടികൂടിയത്. തൃശൂര്‍ ചാവക്കാട് പുന്നയൂര്‍ അരക്കപ്പറമ്പ് അന്‍സിഫ് (30) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. രണ്ട് കാറുകളില്‍ 20 കന്നാസുകളിലായാണ് സ്പിരിറ്റ് കടത്തിയത്. സ്പിരിറ്റ് മംഗലാപുരത്തുനിന്ന് തൃശൂരിലേക്ക് കൊണ്ടുവരികയായിരുന്നെന്ന് എക്സൈസ് സി.ഐ എം. രാഗേഷ് പറഞ്ഞു. ഒരാളെ പിടിക്കുന്നതിനിടെ അടുത്ത കാറോടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഓടി രക്ഷപ്പെട്ടയാളെക്കുറിച്ചും വാഹന ഉടമകളെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കാസര്‍കോട് ഭാഗത്തുനിന്ന് ഇതിനായി കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഒറ്റപ്പാലം എക്സൈസ് റെയ്ഞ്ച് സി.ഐ എം. രാഗേഷ്, പ്രിവന്‍റീവ് ഓഫിസര്‍ ലോതര്‍ പെരേര, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ജെ.ആര്‍. അജിത്, വിശ്വകുമാര്‍, സജിത്കുമാര്‍, ഡ്രൈവര്‍ ഷാജി എന്നിവരടങ്ങുന്ന സംഘമാണ് സ്പിരിറ്റ് പിടികൂടിയത്. പ്രതിയെ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 35 ലിറ്റര്‍ വീതം കൊള്ളുന്ന 12 കന്നാസുകളില്‍ കറുത്ത തുണികൊണ്ട് മൂടിയ നിലയിലായിരുന്നു വാളയാറില്‍ കണ്ടെടുത്ത സ്പിരിറ്റ്. വെള്ളിയാഴ്ച രാവിലെ 11ഓടെ കെ.എല്‍ 07 ബി.എഫ് 9600 നമ്പര്‍ വെള്ള ഇന്നോവ കാര്‍ പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോവുകയായിരുന്നു. മലബാര്‍ സിമന്‍റ് ഫാക്ടറി ക്വാര്‍ട്ടേഴ്സിന്‍െറ വഴിയിലേക്ക് വാഹനം വെട്ടിച്ചുനിര്‍ത്തിയാണ് മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടത്. വാളയാര്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐമാരായ മനോഹരന്‍, പൊന്നുകുട്ടന്‍, ഡ്രൈവര്‍ നാരായണന്‍, സി.പി.ഒ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്പിരിറ്റ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.