പ്രതീകാത്മക ചിത്രം
പാലക്കാട്: റെയിൽവേയിൽ 45 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 185 രൂപ നൽകിയാൽ മതി, പക്ഷെ വാഹനം നിർത്താൻ 1000 രൂപ നൽകണം. ഷൊർണൂരിനും-പാലക്കാടിനുമിടയിൽ ട്രെയിനിൽ ഒരു മാസം യാത്ര ചെയ്യാൻ 185 രൂപ നൽകിയാൽ സീസൺ ടിക്കറ്റ് ലഭിക്കും. ഇതേ യാത്രക്കാരൻ രണ്ടിടത്തും ഇരു ചക്രവാഹനം പാർക്ക് ചെയ്യാൻ 1000 രൂപ നൽകണം. റെയിൽവേയും, കരാറുകാരനും ചേർന്ന് സാധാരണക്കാരായ ദിവസ യാത്രക്കാരെ കൊള്ളയടിക്കുന്ന സമീപനമാണ് നടത്തുന്നത്.
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ-സ്റ്റേഷൻ സംബന്ധമായ ആവശ്യത്തിന് വാഹനത്തിൽ പോയാൽ പാർക്കിങ് ഫീസ് നൽകണം. അത് എത്ര ചെറിയ സമയത്തേക്കാണെങ്കിലും കരാറുകാർ പിടിച്ചുപറിക്കും. അല്ലാത്ത സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ അനുമതിയില്ല. വാഹനം പാർക്ക് ചെയ്താൽ വാഹനത്തിന്‍റെ ചക്രം ചങ്ങല ഉപയോഗിച്ച് പൂട്ടും. ഇതിന് റെയിൽവേ സംരക്ഷണ സേനയുടെയും മൗനാനുവാദം ഉണ്ട്.
ഒരു മാസത്തേക്ക് ഒന്നിച്ച് എടുക്കുകയാണെങ്കിൽ മാത്രമെ ഇരുചക്രവാഹനത്തിന് ഒരു സ്റ്റേഷനിൽ 500 രൂപക്ക് ലഭിക്കുകയൂള്ളൂ. ഒരു മാസത്തേക്ക് അനുവദിക്കുന്ന പാർക്കിങ് ഫീ ഓരോ മാസവും തുടങ്ങുന്ന ആദ്യത്തെ അഞ്ചു ദിവസം നിശ്ചിത എണ്ണം മാത്രമെ നൽകൂ. അതുകഴിഞ്ഞാൽ 12 മണിക്കൂർ വാഹനം പാർക്ക് ചെയ്യാൻ 20 രൂപ നൽകണം. 24 മണിക്കൂർ വാഹനം പാർക്ക് ചെയ്യാൻ 30 രൂപ നൽകണം. ഇരുചക്രവാഹനങ്ങൾക്ക് മാത്രമാണ് ഈ നിരക്ക്. നാലുചക്ര വാഹനങ്ങൾക്ക് ഇതിലും അധിക പണം നൽകണം. പണം നൽകി നിർത്തുന്ന വാഹനത്തിന് യാതൊരു ഉത്തരവാദിത്ത്വവും ഇല്ലെന്നാണ് കരാറുകാരൻ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.