മറക്കാനാവില്ല; ആ പിണക്കവും ഇണക്കവും കൊച്ചുസന്തോഷങ്ങളും ലിജിത് തരകൻ ഗുരുവായൂർ: ഒരു കുഞ്ഞു കത്തിലൂടെ പരിഭവങ്ങൾ ഉരുകിയൊലിച്ച് രണ്ട് കുടുംബങ്ങൾ ഒന്നായ ജീവിതം പറഞ്ഞിട്ട് ഒരു വർഷമെത്താറായിരിക്കുന്നു. ഇരിങ്ങപ്പുറം ജി.എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി അനന്തു സ്കൂളിൽ നടന്ന തപാല്‍ ദിനാചരണത്തിൽ എഴുതിയ കത്തും അതിനെ തുടർന്ന് 12 വർഷമായി അകന്നുനിന്നിരുന്ന കുടുംബബന്ധങ്ങൾ വിളക്കിച്ചേർക്കപ്പെട്ട കഥ ആരും മറന്നിട്ടുണ്ടാവില്ല. വലിയ കാര്യങ്ങൾക്കിടയിൽ ഇണക്കത്തിൻെറയും പിണക്കത്തിൻെറയും കൊച്ചുകൊച്ചു സന്തോഷത്തിൻെറയും ആ വാർത്ത വെളിച്ചം കണ്ടത് 'മാധ്യമ'ത്തിലൂടെയായിരുന്നു. താൻ ജീവിതത്തിൽ കാണാത്ത മുത്തച്ഛൻെറ വിലാസത്തിലായിരുന്നു അനന്തു കത്തെഴുതിയത്. അനന്തു ജനിക്കുന്നതിന് മുമ്പ് എറണാകുളത്തെ കുടുംബവീട് വിട്ട് ഗുരുവായൂരിനടുത്തുള്ള ഇരിങ്ങപ്പുറത്ത് താമസമാക്കിയതായിരുന്നു അവൻെറ കുടുംബം. ഇരുവീടുകളും തമ്മിൽ ബന്ധമില്ലാതെ കഴിയുകയായിരുന്നു. ഇതിനിടെയാണ് അനന്തു നാലാം ക്ലാസിൽ പഠിക്കുമ്പോൾ തപാൽ ദിനത്തിൽ മുത്തച്ഛന് കത്തെഴുതിയതും കത്ത് കൈയിൽ കിട്ടിയ അദ്ദേഹം മരുമകനെ ഗുരുവായൂരിലേക്കയച്ച് പിണക്കങ്ങളും പരിഭവങ്ങളും തീർത്തതും. വാടകവീട്ടിലെ താമസം അവസാനിപ്പിച്ച് മുത്തച്ഛൻ ഒരു വ്യാഴവട്ടമായി ഒരുക്കിവെച്ചിരുന്ന വീട്ടിലേക്ക് അനന്തുവും കുടുംബവും മടങ്ങുകയും ചെയ്തു. പോസ്റ്റ് കാർഡിലെഴുതിയ ഒരു കുഞ്ഞുകത്ത് വരുത്തിയ മാറ്റങ്ങൾ ലോകം അറിഞ്ഞത് ഈ സംഭവം 'മാധ്യമ'ത്തിൽ പ്രസിദ്ധീകരിച്ചതോടെയായിരുന്നു. സ്നേഹവരള്‍ച്ചയുടെ കാലത്തെ സ്നേഹമഴയാണ് 'മാധ്യമ'ത്തിലൂടെ പുറംലോകം അറിഞ്ഞതെന്നാണ് അനന്തുവിനെ അഭിനന്ദിച്ച് കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.