കരുളായി: കാർഷിക സംസ്കാരത്തിന്റെ കരുത്തും ആവേശവും വിതറി കരുളായി കാളപ്പൂട്ടു മത്സരം. പാലിയേറ്റിവ് കെയർ യൂനിറ്റിന് കൈത്താങ്ങാവാനാണ് ഇത്തവണ മണ്ടംമൊഴിയിൽ കാളപൂട്ട് മത്സരം സംഘടിപ്പിച്ചത്. മണ്ടംമൊഴി കൊളങ്ങര ബ്രദേഴ്‌സ് പാടശേഖരത്തിൽ ‘ഫിഫ്റ്റി-ഫിഫ്റ്റി’വാട്സ്ആപ് കൂട്ടായ്മയാണ് ജീവകാരുണ്യലക്ഷ്യത്തോടെ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ കെ.വി. സക്കീർ ഐലക്കാടിന്റെ കന്നുകൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പി.കെ. ഷറാഫാത്ത് മോൻ കൊടുവാളിപ്പുറം രണ്ടാം സ്ഥാനവും കുരുണിയൻ മോൻ ഒതുക്കുങ്ങൽ മൂന്നാം സ്ഥാനവും നേടി.
കരുളായി പാലിയേറ്റിവ് കെയർ യൂനിറ്റിന് ഗൃഹപരിചരണത്തിനായി പുതിയ വാഹനം വാങ്ങുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം നടത്തിയത്. ഞായറാഴ്ച രാവിലെ എട്ടിന് ആരംഭിച്ച ആവേശം നിറഞ്ഞ പോരാട്ടങ്ങൾ രാത്രി എട്ടോടെയാണ് സമാപിച്ചത്. വിവിധ ജില്ലകളിൽ നിന്നായി എത്തിയ 85 ജോടി കന്നുകൾ മത്സരത്തിൽ മാറ്റുരച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് കാണികളാണ് ആവേശം വിതറിയ കാളപൂട്ട് കാണാൻ മണ്ടംമൊഴിയിൽ എത്തിയത്.
മത്സരശേഷം നടന്ന സമാപന ചടങ്ങിൽ ആര്യാടൻ ഷൗക്കത്ത് എം.എൽ.എ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. പാലിയേറ്റിവ് കെയർ യൂനിറ്റ് ഭാരവാഹികൾക്കായി പുതിയ വാഹനത്തിന്റെ താക്കോലും അദ്ദേഹം കൈമാറി. പുതിയ വാഹനം എത്തുന്നതോടെ കരുളായി മേഖലയിലെ പാലിയേറ്റിവ് പ്രവർത്തനങ്ങളും ഗൃഹപരിചരണവും കൂടുതൽ സജീവമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. സ്മിജി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്തംഗം റൈഹാനത്ത് കുറുമാടൻ, കാളപൂട്ട് സംസ്ഥാന സെക്രട്ടറി കൊളക്കാടൻ നാസർ, ട്രഷറർ ചെമ്പാൻ മാനു, ബുനയ്യ കൊടശേരി, അബൂബക്കർ കൊളങ്ങര, എടപ്പറ്റ മാനു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.