പറന്നിറങ്ങി, പിറന്ന നാടിൻെറ മടിത്തട്ടിലേക്ക് കരിപ്പൂർ: സാന്ത്വനമേകി കാത്തുനിന്ന പിറന്ന നാടിൻെറ മടിത്തട്ടിലേക്ക് അവർ പറന്നിറങ്ങി. ഭീതിയുടെ ദിനങ്ങൾെക്കാടുവിൽ സ്വന്തം മണ്ണ് തൊട്ടതിൻെറ ആശ്വാസത്തിൽ അവർ ആനന്ദക്കണ്ണീർ പൊഴിച്ചു. ലോക്ഡൗണിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളുമായി കരിപ്പൂരിൽ ആദ്യ വിമാനമെത്തി. അഞ്ച് കുട്ടികളുൾപ്പെടെ 182 പേരാണ് വ്യാഴാഴ്ച രാത്രി 10.30ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയത്. മലപ്പുറം ഉൾപ്പെടെ ഒമ്പത് ജില്ലകളിൽ നിന്നുള്ളവരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗർഭിണികൾ, കുട്ടികൾ, ആരോഗ്യ പ്രശ്നമുള്ളവർ, വയോധികർ, വിസ കാലാവധി അവസാനിച്ചവർ, മറ്റ് അടിയന്തര ആവശ്യമുള്ളവർ എന്നിവരാണ് എത്തിയത്. യാത്രക്കാരെ ടെർമിനലിലേക്ക് പ്രവേശിക്കുന്ന എയ്റോബ്രിഡ്ജിൽ തന്നെ തെർമൽ സ്കാനിങിന് വിധേയരാക്കി. തുടർന്ന് ഇവരിൽ നിന്ന് വിവരശേഖരണം നടത്തി. ആരോഗ്യ പ്രശ്‌നങ്ങളുള്ളവരേയും ഇല്ലാത്തവരേയും വ്യത്യസ്ത വിഭാഗങ്ങളാക്കി കോവിഡ് പ്രതിരോധത്തിനാവശ്യമായ അഞ്ച് മിനിറ്റ് നീളുന്ന ബോധവത്കരണ ക്ലാസ് നല്‍കി. ഓരോ യാത്രക്കാരുടേയും കൃത്യമായ വിവരശേഖരണം നടത്തിയ ശേഷമാണ് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ നടത്തിയത്. ആരോഗ്യപരിശോധനക്കായി നാല് മെഡിക്കല്‍ സംഘങ്ങളാണ് ഒരുക്കിയത്. വിവരശേഖരണത്തിന് 10 കൗണ്ടറുകളും എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് 15ഉം കസ്റ്റംസ് പരിശോധനക്ക് നാലും കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 20 പേരുടെ സംഘങ്ങളായി തിരിച്ചായിരുന്നു പരിശോധന. തുടർന്ന് അണുനശീകരണം നടത്തിയ ശേഷമാണ് ലഗേജുകൾ വിട്ടുനൽകിയത്. പരിശോധനകളില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാത്ത മലപ്പുറം ജില്ലയിൽ നിന്നുള്ളവരെ കാളികാവിലെ സഫ ആശുപത്രിയിലെ കോവിഡ് കെയര്‍ സൻെററിലേക്ക് പ്രത്യേക നിരീക്ഷണത്തിനായി മാറ്റി. ശുചിമുറി സൗകര്യങ്ങളോടെയുള്ള 100 പ്രത്യേക മുറികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മറ്റ് ജില്ലകളിൽ നിന്നുള്ളവരെ കെ.എസ്.ആർ.ടി.സി ബസുകളിലും ടാക്സികളിലുമായി യാത്രയാക്കി. അബൂദബിയിൽ നിന്ന് കൊച്ചിയിലെത്തിയ 23 മലപ്പുറം ജില്ലക്കാരിൽ 18 പേരെ കാലിക്കറ്റ് സർവകലാശാല ഹോസ്റ്റലിലേക്ക് മാറ്റി. റിയാദ് വിമാനം വെള്ളിയാഴ്ച കരിപ്പൂരിലെത്തും. മേയ് 11ന് ബഹ്ൈറനിൽ നിന്നും 13ന് കുവൈത്തിൽ നിന്നും കരിപ്പൂരിേലക്ക് സർവിസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.