ആദ്യ വിമാനത്തിലെത്തുന്ന 73 പ്രവാസികൾക്ക് ഗുരുവായൂരിൽ ക്വാറൻറീൻ സൗകര്യം

ഗുരുവായൂർ: ഗൾഫിൽ നിന്നുള്ള ആദ്യ വിമാനത്തിലെത്തുന്ന 73 പ്രവാസികൾക്ക് ഗുരുവായൂരിൽ ക്വാറൻറീൻ സൗകര്യമൊരുക്കും. ആദ്യ സംഘത്തിലുള്ള തൃശൂർ ജില്ലക്കാർക്കാണ് ഗുരുവായൂരിലെ ലോഡ്ജുകളിൽ താമസ സൗകര്യം ഒരുക്കുക. ആദ്യഘട്ടത്തിൽ കെ.ടി.ഡി.സിയുടെയും ദേവസ്വത്തിൻെറയും ലോഡ്ജുകൾ ഉപയോഗിക്കാനാണ് തീരുമാനം. ഗുരുവായൂരിലെ 125 ലോഡ്ജുകളും പ്രവാസികൾക്ക് ക്വാറൻറീൻ സൗകര്യത്തിനായി ഏറ്റെടുക്കുന്നുണ്ട്. ഗുരുവായൂരിലെ സൗകര്യങ്ങളുടെ അന്തിമ അവലോകനത്തിന് വ്യാഴാഴ്ച വൈകീട്ട് രണ്ടിന് നഗരസഭ ഓഫിസിൽ കലക്ടർ എസ്. ഷാനവാസ് യോഗം വിളിച്ചിട്ടുണ്ട്. ചെലവ് ആര് വഹിക്കും; ലോഡ്ജ് ഉടമകൾക്ക് ആശങ്ക ഗുരുവായൂർ: സൗകര്യങ്ങൾ വിട്ടുനൽകാൻ തയാറെങ്കിലും പ്രവാസികളുടെ ക്വാറൻറീൻ സംബന്ധിച്ച് ലോഡ്ജ് ഉടമകൾക്ക് ആശങ്ക. സംസ്ഥാനത്ത് സമൂഹ വ്യാപന ആശങ്ക ഉയർന്ന മാർച്ച് രണ്ടാം വാരത്തിൽ തന്നെ ആവശ്യം വന്നാൽ ലോഡ്ജുകളുടെ സൗകര്യങ്ങൾ വിട്ടു നൽകാൻ ഉടമകൾ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്ന് നീക്കം ഉണ്ടായില്ല. പിന്നീട് ഏപ്രിൽ 30നാണ് അധികൃതർ ലോഡ്ജുകാരെ ബന്ധപ്പെടുന്നത്. ജില്ലയിലെ പ്രധാന ക്വാറൻറീൻ കേന്ദ്രമാക്കി ഗുരുവായൂരിനെ മാറ്റുന്നതിൽ ആശങ്കയുള്ളവർ ഉടമകളുടെ കൂട്ടത്തിലുണ്ട്. നഗരസഭ പ്രദേശത്തെ പ്രവാസികളെ താമസിപ്പിക്കാൻ തങ്ങൾക്ക് ബുദ്ധിമുട്ടില്ലെന്ന് ഇവർ വ്യക്തമാക്കുന്നു. ലോഡ്ജുകൾ പ്രവർത്തിക്കുന്നതിനാവശ്യമായ ചെലവ് ആര് വഹിക്കുമെന്ന ചോദ്യവും ഉന്നിയിക്കുന്നുണ്ട്. വൈദ്യുതി, വെള്ളം, ഹൗസ് കീപ്പിങ്, ജീവനക്കാരുടെ ശമ്പളം എന്നീ ചെലവുകളെക്കുറിച്ച് വ്യക്തത വേണമെന്നും ഉടമകൾ പറയുന്നു. സംസ്ഥാന സർക്കാരുമായി സഹകരിക്കാൻ തയാറാണെന്നും എന്നാൽ തങ്ങളുടെ ആശങ്കകൾ ജില്ല ഭരണകൂടത്തിൻെറ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ജി.കെ. പ്രകാശൻ പറഞ്ഞു. വ്യാഴാഴ്ച നടക്കുന്ന യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുരുവായൂരിലെ ഏറ്റവും തിരക്കുള്ള സീസണിൽ ഒന്നര മാസമായി ലോഡ്ജുകൾ അടഞ്ഞുകിടക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പല ലോഡ്ജുടമകളും. ക്വാറൻറീനായി ഏറ്റെടുക്കുന്ന റിസോർട്ടുകൾക്ക് പ്രതിഫലം നൽകാൻ സംവിധാനമുണ്ടെങ്കിലും ലോഡ്ജുകൾ പ്രതിഫലം നൽകേണ്ടാത്ത പട്ടികയിലാണെന്ന് അധികൃതർ പറയുന്നു. രക്തദാനം നടത്തി ഗുരുവായൂർ: തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ് പ്രവർത്തകർ രക്തദാനം നടത്തി. ക്ലബ് അംഗങ്ങളായ രതീഷ് ബാബു, ജ്യോതിദാസ് കൂടത്തിങ്കൽ, ജിഷോ എസ്. പുത്തൂർ, നന്ദകുമാർ ചങ്കത്ത്, വിജയ് നായർ, ഇ. രാംരാജ്, പി.ജി. ഹരിദാസ്, എസ്. സുമേഷ്, മുരളീധരൻ അകമ്പടി എന്നിവരാണ് മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്കിൽ രക്തം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.