IMP പുതിയ പെട്രോൾ പമ്പുകൾ തുടങ്ങുന്നതിനെതിരായ ഹരജികൾ ഹൈകോടതി തള്ളി

പുതിയ പെട്രോൾ പമ്പുകൾ തുടങ്ങുന്നതിനെതിരായ ഹരജികൾ ഹൈകോടതി തള്ളി കൊച്ചി: സംസ്ഥാനത്ത് പുതുതായി 1750 പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരായ ഹരജികൾ ഹൈകോടതി തള്ളി. പുതിയ പമ്പുകള്‍ക്കായി അപേക്ഷ ക്ഷണിച്ച ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനികളുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആൻഡ് ലീഗല്‍ സര്‍വിസ് സൊസൈറ്റിയും ചില പമ്പുടമകളും നല്‍കിയ ഹരജികളാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച എണ്ണക്കമ്പനികളുടെ നയത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് ഷാജി പി.ചാലി തള്ളിയത്. നിലവില്‍ 2200 പമ്പുകൾ സംസ്ഥാനത്തുണ്ടെന്നും ഇനിയും പമ്പുകള്‍ ആവശ്യമില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. മതിയായ ഫീല്‍ഡ് സര്‍വേയും സാധ്യതാപഠനവും നടത്താതെയാണ് അപേക്ഷ ക്ഷണിച്ചത്. പുതിയ പമ്പുകള്‍ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും 2020ഓടെ ഫോസില്‍ ഇന്ധന വിൽപന വന്‍തോതില്‍ കുറയുമെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. കരാര്‍ പ്രകാരം നിലവിലെ പമ്പ് ഉടമകള്‍ക്ക് പുതിയ പമ്പുകളെ എതിര്‍ക്കാനാവില്ലെന്നായിരുന്നു എണ്ണക്കമ്പനികളുടെ വാദം. കമ്പനികളുടെ നയപരമായ തീരുമാനം പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം അംഗീകരിച്ചതാണ്. പെട്രോളിൻെറയും ഡീസലിൻെറയും വിൽപന കേരളത്തില്‍ വര്‍ധിക്കുന്നതുകൊണ്ടാണ് കൂടുതല്‍ പമ്പുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെല്ലാം ഹ്രസ്വദൂര വാഹനങ്ങളാണെന്നും എണ്ണക്കമ്പനികള്‍ വാദിച്ചു. വിപണിയില്‍ മത്സരമുണ്ടാവുന്നത് ഉപഭോക്താവിന് ഗുണകരമാണെന്ന് കോടതി നിരീക്ഷിച്ചു. പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുമെന്ന ആശങ്കയുടെ പുറത്ത് പമ്പുകള്‍ തുറക്കരുതെന്ന് പറയാനാവില്ല. പുതിയ പമ്പുകള്‍ എണ്ണക്കമ്പനികളുടെ വരുമാനം വര്‍ധിപ്പിക്കും. ഈ വരുമാനം ഉപയോഗിച്ച് കമ്പനികള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവും. അടുത്ത് പമ്പുണ്ടാവുന്നത് വാഹന ഉടമകൾക്ക് ഗുണകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.