സമഗ്ര കുടിവെള്ള പദ്ധതി ഉദ്ഘാടനം ശനിയാഴ്ച ജലസംഭരണിയിലേക്കുള്ള പ്രധാന പൈപ്പ് പൊട്ടി; ശക്തമായ ജലപ്രവാഹം ഷൊർണൂർ: സമഗ്ര കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെ ഭാരതപ്പുഴയോരത്തുള്ള പമ്പ് ഹൗസിൽനിന്ന് ജലസംഭരണിയിലേക്കുള്ള പ്രധാന പൈപ്പ് പൊട്ടി ശക്തമായ ജലപ്രവാഹം. ബുധനാഴ്ച വൈകീട്ട് ഏഴേകാലോടെ കൊച്ചിൻ പാലത്തിന് സമീപത്തെ പഴയ ടോൾ ബൂത്തിനോട് ചേർന്നാണ് പൈപ്പ് പൊട്ടിയത്. ഈ സമയത്ത് പമ്പ് ഹൗസിൽ മോട്ടോറുകൾ പ്രവർത്തിച്ചിരുന്നു. കുത്തൊഴുക്കിൽ റോഡ് തകർന്നു. ചിലയിടങ്ങളിൽ മധ്യഭാഗം വിണ്ടുകീറിയ നിലയിലാണ്. ഇതേ തുടർന്ന് തൃശൂർ ഭാഗത്തേക്കും തിരിച്ചുമുള്ള സംസ്ഥാനപാതയിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. 35 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിൽ പമ്പ് ഹൗസും പൈപ്പ് ലൈനും 150 എച്ച്.പിയുടെ മൂന്ന് മോട്ടോറുകളും സ്ഥാപിച്ചിരുന്നു. പൊട്ടിയ പൈപ്പുകൾ മാറ്റുന്നതുവരെ ഷൊർണൂർ മേഖലയിലെ കുടിവെള്ള വിതരണം തടസ്സപ്പെടും. ഉദ്ഘാടനത്തിന് മുമ്പ് പൊട്ടിയവ പുനഃസ്ഥാപിക്കാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.