മധുവി​െൻറ കൊലപാതകം: അന്വേഷണം വ്യാപിപ്പിക്കും

അഗളി: കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവി​െൻറ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്. സംഭവദിവസത്തിന് മുമ്പും മധുവിന് മർദനമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. ചെറുതും വലുതുമായ അമ്പതോളം മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകാനും സാധ്യതയുണ്ട്. മധുവിനെ മുക്കാലി കവലയിൽ കെട്ടിയിട്ട് മർദിക്കുന്നതും വിചാരണ ചെയ്യുന്നതുമായ വിഡിയോയുടെ പശ്ചാത്തലത്തിലാണ് പൊലീസ് അന്വേഷണം. എന്നാൽ, മരണത്തിന് രണ്ടുദിവസം മുമ്പ് മധു മർദനത്തിന് ഇരയായിട്ടുണ്ടെന്ന തെളിവുകൾ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ കാരണമാകും. 16 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. മധു താമസിച്ചിരുന്ന ഗുഹയുടെ സമീപപ്രദേശത്ത് വനം വകുപ്പി​െൻറ തേക്ക് പ്ലാേൻറഷനിൽ മരംമുറി നടക്കുന്നുണ്ട്. ഇവിടത്തെ തൊഴിലാളികൾ മധുവിനെ കൈയേറ്റം ചെയ്തിട്ടുണ്ടോയെന്നും മധുവിനെ നാട്ടുകാർക്ക് കാണിച്ചു കൊടുത്തിട്ടുണ്ടോയെന്നതും പരിശോധിക്കും. വനംവകുപ്പ് വിജിലൻസ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഈ തൊഴിലാളികളാണ് മധുവിനെ കൊലയാളികൾക്ക് കാണിച്ചുകൊടുത്തതെന്ന് പറയുന്നുണ്ട്. മാവോവാദി സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ഇവിടെ വനംവകുപ്പ് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ശനിയാഴ്ച പൊലീസ് കസ്റ്റഡിയിൽ കിട്ടിയ പ്രതികളെ ഞായറാഴ്ച രാത്രിയിലും ചോദ്യംചെയ്യൽ തുടർന്നു. അഗളി ഡിവൈ.എസ്.പി ടി.കെ. സുബ്രഹ്മണ്യ​െൻറ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. തിങ്കളാഴ്ച പ്രതികളെ തെളിവെടുപ്പിനായി മുക്കാലിയിലെത്തിക്കും. മധുവിനെ പ്രതികൾ പിടികൂടിയ വനപ്രദേശം, കെട്ടിയിട്ട് മർദിച്ച മുക്കാലി കവലയിലെ ബസ്സ്‌റ്റേഷൻ കേന്ദ്രം എന്നിവിടങ്ങിൽ പ്രതികളെ എത്തിച്ച് തെളിവെടുക്കും. 16 പ്രതികളിൽ 11 പേരെയാണ് നിലവിൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുകിട്ടിയിട്ടുള്ളത്. മറ്റുള്ളവരെ വിട്ടുകിട്ടാൻ തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകുമെന്ന് അഗളി ഡിവൈ.എസ്.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.