അരീക്കോട്: കാവനൂരിൽ യു.ഡി.എഫിലെ ഭിന്നത രൂക്ഷമാകുന്നു. സി.പി.എം നേതൃത്വം നൽകുന്ന ഭരണസമിതിയിൽ വൈസ് പ്രസിഡൻറായ സ്വതന്ത്ര അംഗം കെ. അഹമ്മദ് ഹാജിക്ക് മുസ്‌ലിം ലീഗ് ജില്ല നേതൃത്വം അംഗത്വം നൽകിയതോടെ ഉണ്ടായ ഭിന്നത അരീക്കോട്ട് നടന്ന ഏറനാട് മണ്ഡലം രാപ്പകൽ സമരത്തിലും ദൃശ്യമായി. പ്രത്യേകമായി സംഘടിച്ച് മണ്ഡലം പ്രസിഡൻറ് പി.സി. മുസ്തഫ കമാലിെൻറ നേതൃത്വത്തിൽ പ്രകടനത്തോടുകൂടി രാപ്പകൽ സമരവേദിക്ക് മുന്നിലെത്തി ജില്ല, മണ്ഡലം നേതാക്കൾക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ചാണ് മുസ്‌ലിം ലീഗ് നേതൃത്വത്തോടുള്ള അതൃപ്തി കോൺഗ്രസ് പ്രവർത്തകർ പ്രകടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് വിമതനായി മത്സരിച്ചു ജയിച്ച് സി.പി.എം ഭരണസമിതിക്ക് പിന്തുണ നൽകി വൈസ് പ്രസിഡൻറ് സ്ഥാനം വഹിക്കുന്ന കെ. അഹമ്മദ് ഹാജിക്ക്, വൈസ് പ്രസിഡൻറ് സ്ഥാനം രാജിവെപ്പിക്കാതെ മുസ്ലിം ലീഗ് അംഗത്വം കൊടുത്തത് പഞ്ചായത്തിൽ ലീഗിനകത്തുതന്നെ പൊട്ടിത്തെറിയുണ്ടാക്കിയിരുന്നു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സ്ഥാനത്തുനിന്ന് കെ. ഉമ്മർ, ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ.വി. ഉസ്മാൻ എന്നിവർ രാജിവെക്കുന്ന സാഹചര്യവുമുണ്ടായി. തുടർന്ന് രൂപവത്കരിച്ച കമ്മിറ്റിയുടെ പ്രസിഡൻറ് ഉണ്യേൻ കുട്ടി മൗലവിയും ദിവസങ്ങൾക്കുള്ളിൽ സ്ഥാനം രാജിവെച്ചു. നിരവധി വാർഡ് കമ്മിറ്റി ഭാരവാഹികളും എം.എസ്.എഫ്, യൂത്ത് ലീഗ് ഭാരവാഹികളും സ്ഥാനം രാജിവെച്ചു. എന്നാൽ, മുസ്‌ലിം ലീഗ് അംഗത്വം കിട്ടിയതിന് ശേഷവും കെ. അഹമ്മദ് ഹാജി സി.പി.എമ്മിന് പിന്തുണ നൽകുന്ന അവസ്ഥ തുടർന്നപ്പോഴാണ് കോൺഗ്രസ് പരസ്യമായി എതിർത്ത് രംഗത്തു വന്നത്. ആകെ 19 അംഗങ്ങളുള്ള പഞ്ചായത്തിൽ മുസ്ലിം ലീഗ് -ഏഴ്, കോൺഗ്രസ് -രണ്ട്, സി.പി.എം -ഒമ്പത് എന്നിങ്ങനെയാണ് അഹമ്മദ് ഹാജിക്ക് പുറമെയുള്ള കക്ഷിനില. രാപ്പകൽ സമരവുമായി ബന്ധപ്പെട്ട് കാവനൂരിൽ യു.ഡി.എഫ് യോഗം കൂടാൻ മണ്ഡലം നേതൃത്വത്തിൽ നിർദേശമുണ്ടായെങ്കിലും മുസ്ലിം ലീഗ് അംഗം സി.പി.എം ഭരണസമിതിയെ പിന്തുണക്കുന്ന സാഹചര്യത്തിൽ യു.ഡി.എഫ് യോഗം കൂടാൻ താൽപര്യമില്ലെന്ന് കോൺഗ്രസ് നേതൃത്വം യു.ഡി.എഫ് മണ്ഡലം നേതൃത്വത്തെ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.