അരീക്കോട്: ഊർങ്ങാട്ടിരി, അരീക്കോട്, കീഴുപറമ്പ് ഗ്രാമപഞ്ചായത്തുകളിലെ ചാലിയാർ പുഴയുടെ തീരഭാഗങ്ങളിൽ വെള്ളം കടുംപച്ച നിറത്തിലായി. അസാധാരണമാം വിധം ജലസസ്യമായ പായലിെൻറ സാന്നിധ്യം ഉയർന്നതാണ് പുഴയിലെ പച്ചപ്പിന് കാരണമെന്നാണ് വിലയിരുത്തൽ. മൂർക്കനാട് കടവ്, താഴത്തങ്ങാടി കടവ്, മുക്കം കടവ്, വെസ്റ്റ് പത്തനാപുരം, പുളിക്കൽ കടവ് എന്നിവിടങ്ങളിലാണ് അപൂർവ പ്രതിഭാസമുണ്ടായത്. ഫോസ്ഫേറ്റിെൻറയോ നൈട്രേറ്റിെൻറയോ സാന്നിധ്യം വർധിച്ചാൽ ഇത്തരം അവസ്ഥയുണ്ടാകാറുണ്ടെന്ന് കടവുകൾ സന്ദർശിച്ച വിദഗ്ധർ പറഞ്ഞു. അരീക്കോട്ട് നഗരത്തിൽനിന്നും മറ്റിടങ്ങളിൽനിന്നുമുള്ള ശൗചാലയ മാലിന്യം പുഴയിലേക്കാണ് ഒഴുക്കിവിടുന്നതെന്നും ഇത്തരം മലിനീകരണമാണ് ചാലിയാറിെൻറ നിറം മാറ്റത്തിന് കാരണമെന്നും നാട്ടുകാർ പറയുന്നു. ശൗചാലയമാലിന്യം പുഴയിലേക്കൊഴുക്കുന്നുണ്ടെങ്കിൽ വേണ്ട നടപടികൾ വിദഗ്ധരുമായി ആലോചിച്ച് സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മുനീറ പറഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും വെള്ളം പരിശോധനക്കെടുത്തിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ ഊർങ്ങാട്ടിരിയിലെ കുടിവെള്ള പദ്ധതിക്കും കീഴുപറമ്പിലെ കുടിവെള്ള പദ്ധതിക്കും ചാലിയാറിൽനിന്നാണ് വെള്ളമെടുക്കുന്നത്. ഇരു പഞ്ചായത്തുകളിലും കൂടി 4000ത്തിലേറെ കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ഊർങ്ങാട്ടിരിയിലെ ശുദ്ധീകരണ പ്ലാൻറ് ഉപയോഗയോഗ്യമല്ല. കീഴുപറമ്പിലാവട്ടെ ശുദ്ധീകരണ പ്ലാൻറ് പോലുമില്ല. ഫലത്തിൽ ശുദ്ധീകരിക്കപ്പെടാത്ത വെള്ളമാണ് ജനങ്ങൾ ഉപയോഗിക്കുന്നത്. പായൽകൂടി നിറഞ്ഞതോടെ വെള്ളം ഒന്നിനും പറ്റാത്ത അവസ്ഥയിലായിരിക്കുകയാണ്. കൂടുതൽ പരിശോധകൾക്കായി കുന്ദമംഗലം സി.ഡബ്ല്യു.ആർ.ഡി.എമ്മിൽനിന്ന് ജലവിഭവ വിദഗ്ധർ തിങ്കളാഴ്ച അരീക്കോട്ടെത്തും. അവരുടെ അഭിപ്രായമനുസരിച്ച് തുടർ നടപടികൾ കൈക്കൊള്ളാനാണ് അധികാരികളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.