പാലക്കാട്: ചൂടുനിറഞ്ഞ അന്തരീക്ഷത്തിലും ഭക്തരുടെ മനംകുളിർപ്പിച്ച് വാദ്യഘോഷങ്ങളാൽ വിസ്മയം തീർത്ത് മണപ്പുള്ളിക്കാവ് വേല. ദേവിയുടെ അനുഗ്രഹം ലഭിക്കാൻ കത്തിക്കാളുന്ന കുംഭച്ചൂടിനെ വകവെക്കാതെ ആയിരങ്ങളാണ് എത്തിയത്. കാഴ്ചയുടെ പുത്തൻ അനുഭൂതി പ്രതീക്ഷിച്ച് പാലക്കാട് നഗരത്തിലേക്കെത്തിയ ആസ്വാദകരുടെ മനം നിറച്ചാണ് വേല പെയ്തിറങ്ങിയത്. വിവിധ ദേശങ്ങളിൽനിന്നായി തലയെടുപ്പോടെ 30 കരിവീരന്മാർ അണിനിരന്ന കോട്ടമൈതാനത്ത് സൂര്യനസ്തമിക്കും മുമ്പേ ആയിരങ്ങൾ എത്തി. വൈകുന്നേരത്തോടെ നഗരവേലകൾ കോട്ടമൈതാനത്ത് ഒത്തു ചേർന്നു. വണ്ടിവേഷങ്ങളും കരിവേഷങ്ങളും തട്ടിന്മേൽകൂത്തും വേലക്ക് ഇരട്ടി മിഴിവേകി. കിഴക്കെ യാക്കര, പടിഞ്ഞാറെ യാക്കര, വടക്കന്തറ, കൊപ്പം, മുട്ടികുളങ്ങര, കള്ളിക്കാട് ദേശവേലകൾ വൈകീട്ട് ആറരയോടെയാണ് കോട്ടമൈതാനത്ത് എത്തിയത്. വൈകീട്ട് ഏഴരയോടെ വേലകളുടെ തിരിച്ചെഴുന്നെള്ളിപ്പും നടന്നു. പഞ്ചമദ്ദള കേളി, കുഴൽപറ്റ്, കൊമ്പ്പറ്റ്, തായമ്പക എന്നിവ മാറ്റുകൂട്ടി. കിഴക്കേ യാക്കര മണപ്പുള്ളി ഭഗവതി ക്ഷേത്രത്തിൽ രാവിലെ ഒമ്പതിന് കാഴ്ച ശീവേലി നടന്നു. പൂർണചാന്താഭിഷേകത്തിനും പഞ്ചമദ്ദള കേളിക്കും ശേഷം മൂന്നരയോടെ കോട്ടമൈതാനത്തേക്ക് എഴുന്നള്ളിപ്പ് നടന്നു. തുടർന്ന് കോട്ടമൈതാനത്ത് ആരാധകരെ മനംമയക്കുന്ന പഞ്ചവാദ്യം. പടിഞ്ഞാറേ യാക്കര വിശ്വേശര ക്ഷേത്രത്തിൽ പുലർച്ച പൂജകൾക്ക് ശേഷം ആനയുടേയും പഞ്ചവാദ്യത്തിേൻറയും അകമ്പടിയോടെ മണപ്പുള്ളി ഭഗവതിയുടെ എഴുന്നള്ളിപ്പ് നടന്നു. വൈകീട്ട് നാലോടെ കോട്ടമൈതാനിയിലേക്ക് യാത്ര തിരിച്ച് മുട്ടികുളങ്ങര, വടക്കന്തറ, കൊപ്പം ദേശവേലകളുമായി സംഗമിച്ച് ഏഴേകാലോടെ യാക്കര വിശ്വേശ്വര ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പ് നടത്തി. വിശ്വേശരനെ പ്രണമിച്ച ശേഷം ദേശവേലകൾ ഉപചാരം ചൊല്ലി പിരിഞ്ഞു. കൊപ്പം മണപ്പുള്ളിക്കാവിൽ നിന്നുള്ള വേല ആനകളുടേയും വാദ്യഘോഷങ്ങളുടേയും അകമ്പടി സേവിച്ചാണ് കോട്ടമൈതാനത്തേക്ക് വന്നത്. വൈകീട്ട് ആറോടെയാണ് കൊപ്പത്തുനിന്നുള്ള വേല കോട്ടമൈതാനത്ത് എത്തിയത്. വടക്കന്തറ, മുട്ടികുളങ്ങര, കള്ളിക്കാട് ദേശങ്ങളുടെ എഴുന്നള്ളിപ്പ് വൈകീട്ട് മൂന്നോടെയാണ് ആരംഭിച്ചത്. വടക്കന്തറ, വലിയങ്ങാടി, ജി.ബി. റോഡ്, കോർട്ട് റോഡ് വഴി കോട്ടമൈതാനത്ത് എത്തിച്ചേർന്ന് കൊപ്പം, പടിഞ്ഞാറെ യാക്കര വേലകളോട് ചേർന്ന് അണിനിരന്നു. പകൽ പൂരത്തിന് വിവിധ ദേശങ്ങളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി. രാത്രി വൈകി നടന്ന ഗാനമേളയും കലാപരിപാടികളും കഴിഞ്ഞ് മനംനിറച്ചാണ് പൂരപ്രേമികൾ വീട്ടിലേക്ക് തിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.