മംഗലം: പഞ്ചായത്തിലെ തീരദേശ വാർഡുകൾക്കായി കെ.ടി. ജലീൽ എം.എൽ.എയുടെ ഫണ്ടിൽനിന്നും തീരദേശ വികസന കോർപറേഷൻ മുഖേന നടപ്പാക്കിയ കുടിവെള്ള പദ്ധതി ഒരാഴ്ചക്കകം പ്രവർത്തനക്ഷമമാക്കണമെന്ന് മന്ത്രി കെ.ടി. ജലീലിെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം മംഗലം പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. മംഗലം പഞ്ചായത്തിലെ 1, 15, 16, 17, 18, 19, 20 വാർഡുകളിലെ കുടുംബങ്ങൾക്ക് ശുദ്ധജലം നൽക്കുന്നതിനായി 2014-15 വർഷത്തിലാണ് കൂട്ടായിയിൽ കുടിവള്ള പദ്ധതി ആരംഭിച്ചത്. അന്നത്തെ തവനൂർ എം.എൽ.എ കെ.ടി. ജലീലിെൻറ ഫണ്ടിൽനിന്ന് ഒരു കോടി പത്തുലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതി പ്രവർത്തനക്ഷമമാക്കാൻ മംഗലം പഞ്ചായത്ത് അധികൃതർ നടപടികൾ സ്വീകരിച്ചില്ല. വൈദ്യുതി കണക്ഷനും ടാപ്പുകളും മാത്രമാണ് ഇനി നടത്താനുള്ളത്. ഇതുപോലും നടത്താതെ ജനങ്ങൾക്ക് ശുദ്ധജലം നൽകാതെ ദുരിതത്തിലാക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ ജനരോഷം ശക്തമായിരുന്നു. ഇതേതുടർന്ന് പ്രദേശവാസികൾ മന്ത്രി കെ.ടി. ജലീലിന് നിവേദനം നൽകുകയും ചെയ്തു. ഇതേ തുടർന്നാണ് മന്ത്രി കെ.ടി. ജലീലിെൻറ നേതൃത്വത്തിൽ മലപ്പുറത്ത് ജില്ല കലക്ടറുടെ ചേംബറിൽ മംഗലം പഞ്ചായത്ത് ഭരണസമിതിയുടെ യോഗം ചേർന്നത്. യോഗത്തിൽ അടിയന്തരമായി വൈദ്യുതി കണക്ഷൻ നേടാനും കുടിവെള്ള ടാപ്പുകൾ സ്ഥാപിച്ച് ഒരാഴ്ചക്കകം ഗുണഭോക്താക്കൾക്ക് ശുദ്ധജലം നൽകാനും തീരുമാനിച്ചു. യോഗത്തിൽ മന്ത്രിക്ക് പുറമെ കലക്ടർ അമിത് മീണ, എ.ഡി.എം വിജയൻ, തീരദേശ വികസന കോർപറേഷൻ റീജനൽ മാനേജർ സുഗതകുമാരി, വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ, മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹാജറ മജീദ്, വൈസ് പ്രസിഡൻറ് എ.കെ സലീം, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. ഷുക്കൂർ, പഞ്ചായത്ത് അംഗങ്ങളായ കെ.പി. കൃഷ്ണൻ, എം.പി. മജീദ്, ബിജു, അൽത്താഫ് ഹുസൈൻ, സുഹറ, ഫൗസിയ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.