വളാഞ്ചേരി: ഒരു പകലും രാത്രിയുടെ ഇത്തിരി നേരവും. വളാഞ്ചേരി എം.ഇ.എസ് കോളജിലെ ചീനിമരച്ചോട്ടിൽ ഒരു കൂട്ടർ ഒരുമിച്ചു. പരസ്പരം കണ്ടു, മിണ്ടി, കൈകോർത്തു നടന്നു. സ്നേഹംകൊണ്ട് സൗഹൃദം പുതുക്കിയൊരു ദിനം. വളാഞ്ചേരിയിലെ ഞായറാഴ്ച സമാനമനസ്സുകളുടെ നന്മകള്‍ക്കുവേണ്ടിയുള്ള കൂടിയിരിക്കലായി. 'മൂല്യങ്ങളുടെ സ്വരലയം' എന്ന പേരില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പതുവരെയായിരുന്നു പരിപാടി. സൗഹൃദം പുതുക്കിയും സൃഷ്ടിച്ചും പാട്ടും കഥയും കേട്ടും ചിത്രങ്ങളും വരയും കണ്ടും ആസ്വദിച്ചുമുള്ള പകൽ. രാത്രിയെ വരവേറ്റത് ഉമ്പായിയുടെ ഗസൽ. ഒൗപചാരികതകള്‍ക്കപ്പുറം മാനവസംഗമ വേദിയായ പരിപാടിയിൽ മന്ത്രി ഡോ. കെ.ടി. ജലീൽ, കവിയും വിവര്‍ത്തകനുമായ വേണു വി. ദേശം, എഴുത്തുകാരൻ പി. സുരേന്ദ്രൻ എന്നിവര്‍ പങ്കാളികളായി. ഹാഷിം അക്ദാത് തങ്ങൾ, അംറൂസ്, വട്ടോളി അച്ഛൻ, ഷാജി അന്തിക്കാട്, ഡോ. നസീർ വടകര, ഡോ. സംഗീത തുടങ്ങി നിരവധി പ്രമുഖർ അനുഭവങ്ങൾ പങ്കുവെച്ചു. പാട്ടും ഗസലുമായി അനാമികയും ഒ.കെ. റഹ്മാനും അനന്ത ലക്ഷ്മിയും വിരുന്നൊരുക്കി. ഇന്ത്യയുടെ ദയനീയ മുഖങ്ങള്‍ പ്രകടമാക്കുന്ന അജീബ് കോമാച്ചിയുടെ ഫോട്ടോ പ്രദര്‍ശനം, ചിത്രശലഭങ്ങളുടെ വൈവിധ്യവുമായി നഈം, ദുര്‍ഗ മാലതിയുടെ പെയിൻറിങ്, ശശി മേമുറിയുടെ സ്കെച്ചുകൾ, ഷാജിദ് വളാഞ്ചേരിയുടെ പുരാവസ്തു-നാണയ പ്രദർശനം, അനിൽകുമാറിെൻറ കാലിഗ്രഫിയും കരകൗശല വസ്തുക്കളും, ജാസിര്‍ സാബിക്കിെൻറ ജലച്ചായ ചിത്രങ്ങള്‍ എന്നിവ കാണാനും കേള്‍ക്കാനും സംഗമത്തില്‍ ഒരുപാടുണ്ടായിരുന്നു. മനുഷ്യപ്പറ്റുള്ള പുസ്തകങ്ങളുമായി ജിജോയും പങ്കാളിയും വയനാട്ടില്‍ നിന്നെത്തി. അവശതകൾക്കിടയിലും എഴുത്തിനെ സ്നേഹിക്കുന്ന ബാബു കാടാമ്പുഴ, ഫർസാന എന്നിവരെ സദസ്സിന് പരിചയപ്പെടുത്തി. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ഡോ. എൻ.എം. മുജീബ് റഹ്മാൻ, നജീബ് കുറ്റിപ്പുറം, വെസ്റ്റേൺ പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി. അവസാനം മെഴുകുതിരി കത്തിച്ച് പിരിഞ്ഞുപോക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.