മഞ്ചേരി: റോഡ് പുനർനിർമാണ ശിലാഫലകം തകർത്ത വിരോധത്തിൽ യുവാവിനെ അടിച്ചുപരിക്കേൽപിച്ച കേസിൽ മൂന്നുപേർക്ക് നാലുവർഷം കഠിനതടവും 12,000 രൂപ വീതം പിഴയും. കൽപകഞ്ചേരി വെട്ടിച്ചിറ പൂളമംഗലം മുതുവാട്ടിൽ വീട്ടിൽ നസീർ (35), കൊട്ടാരംതൊടി വീട്ടിൽ അബ്ദുൽ ജമാൽ (32), കൊട്ടാരംതൊടി മുനീർ (29) എന്നിവരെയാണ് മഞ്ചേരി രണ്ടാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എ.വി. നാരായണൻ ശിക്ഷിച്ചത്. 2013 ജൂൺ ഒമ്പതിനായിരുന്നു സംഭവം. കൽപകഞ്ചേരി പൂളമംഗലം പോക്കർപടി റോഡ് പുനർനിർമാണ ഉദ്ഘാടന ശിലാഫലകം തകർത്തതിന് കുറുമ്പത്തൂർ വെട്ടിക്കാടൻ അഷ്റഫിനെയാണ് (40) അടിച്ചും കുത്തിയും പരിക്കേൽപിച്ചത്. അഷ്റഫ് ഒാടിച്ചുവന്ന ബൈക്ക് തടഞ്ഞായിരുന്നു ആക്രമണം. പരാതിക്കാരനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി. ബാലകൃഷ്ണൻ ഹാജരായി. വെട്ടിപ്പരിക്കേൽപിച്ച കേസിൽ പത്തുപേർക്ക് രണ്ടുവർഷം തടവ് മഞ്ചേരി: കാവനൂർ വട്ടപ്പറമ്പിൽ നാലുപേരെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ പത്തുപേർക്ക് രണ്ടുവർഷം വീതം കഠിനതടവും 2000 രൂപ വീതം പിഴയും. കാവനൂർ വട്ടപ്പറമ്പ് സ്വദേശികളായ പ്രകാശൻ (30), വാസു (40), കണ്ണൻകുട്ടി (62), രഞ്ജിത് (26), ബാബു (47), ഹരിദാസൻ (38), അനൂപ് (26), രാജേഷ് (26), സോമൻ (28), നാവൂട്ടി (77) എന്നിവരെയാണ് മഞ്ചേരി രണ്ടാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി എ.വി. നാരായണൻ ശിക്ഷിച്ചത്. കാവനൂർ വട്ടപ്പറമ്പ് സ്വദേശികളായ സുബ്രഹ്മണ്യൻ, സഹോദരൻ ബാലകൃഷ്ണൻ, ബന്ധു ഭാസ്കരൻ, അദ്ദേഹത്തിെൻറ സഹോദരൻ ബൈജു എന്നിവരെയാണ് വെട്ടിപ്പരിക്കേൽപിച്ചത്. 2007 സെപ്റ്റംബർ 18ന് രാത്രി 9.30നാണ് സംഭവം. പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. മധ്യവയസ്കനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ അഞ്ചുവർഷം കഠിനതടവ് മഞ്ചേരി: കൽപകഞ്ചേരി ചന്ദനക്കാവിൽ ഫുട്ബാൾ മത്സരത്തിലെ സംഘർഷത്തിലിടപെട്ടതിെൻറ വിരോധത്തിൽ മധ്യവയസ്കനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ രണ്ടുപേർക്ക് അഞ്ചുവർഷം കഠിനതടവും 10,000 രൂപ വീതം പിഴയും. കൽപകഞ്ചേരി അനന്താവൂർ കുന്നത്ത് അബ്ദുറസാഖ് എന്ന കുഞ്ഞാണി (46), സുഹൃത്ത് അനന്താവൂർ വെട്ടൻ മുഹമ്മദ് റഫീഖ് (39) എന്നിവരെയാണ് മഞ്ചേരി മൂന്നാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2011 നവംബർ 17ന് പട്ടർനടക്കാവ് കന്മനം റോഡിനു സമീപമാണ് സംഭവം. അനന്താവൂർ അടിയാട്ടിൽ വീട്ടിൽ മുഹമ്മദ് അബ്ദുറഹ്മാനെയാണ് (44) രാത്രി 10.15ന് ആക്രമിച്ചത്. പിഴത്തുക പരാതിക്കാരന് നൽകാൻ കോടതി ഉത്തരവിട്ടു. പരാതിക്കാരനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അബ്ദുൽ ഗഫൂർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.