എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ടി. മുഹമ്മദ് സമീർ പ്രചാരണത്തിൽ, യു.ഡി.എഫ് സ്ഥാനാർഥി പി.കെ. നവാസ് പ്രചാരണത്തിനിടെ
താനൂർ: മുസ്‌ലിം ലീഗിന്‍റെ ഉറച്ച കോട്ടയായിരുന്ന താനൂർ മണ്ഡലത്തിന്‍റെ ചരിത്രം തിരുത്തിയെഴുതിയാണ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി വന്ന വി. അബ്ദുറഹ്മാൻ 2016ൽ മണ്ഡലം പിടിച്ചടക്കുന്നത്. അന്ന് മുതൽ സംസ്ഥാന രാഷ്ട്രീയത്തിലെ തന്നെ ശ്രദ്ധേയ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണിത്. കഴിഞ്ഞ തവണ യൂത്ത് ലീഗ് സംസ്ഥാന നേതാവ് പി.കെ. ഫിറോസിനെ കളത്തിലിറക്കിയിട്ടും ആയിരത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വി. അബ്ദുറഹ്മാൻ ജയിച്ചുകയറി.
ഇത്തവണ സി.പി.എം സംസ്ഥാന സെക്രട്ടറി ഔദ്യോഗികമായി പുറത്തിറക്കിയ സ്ഥാനാർഥി പട്ടികയിൽ താനൂരിലെ സ്വതന്ത്ര സ്ഥാനാർഥിയായി ഇടംപിടിച്ച വി. അബ്ദുറഹ്മാൻ പ്രചാരണത്തിനിറങ്ങാതെ തിരൂർ സീറ്റിലേക്ക് മാറാൻ സമ്മർദം ചെലുത്തിയതോടെ ഇത്തവണ സ്ഥാനാർഥി നിർണയം മുതൽ നാടകീയ നീക്കങ്ങൾക്കാണ് താനൂർ സാക്ഷിയായത്.
ഒടുവിൽ പാർട്ടിയും മുന്നണിയും അബ്ദുറഹ്മാന് വഴങ്ങിയതോടെ സിറ്റിങ് സീറ്റായ താനൂരിൽ അനുയോജ്യനായ സ്ഥാനാർഥിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായി സി.പി.എം നേതൃത്വം. ലീഗിൽ നിന്നും കോൺഗ്രസിൽ നിന്നുമുള്ള അസംതൃപ്തരെ സ്വതന്ത്ര വേഷത്തിൽ അവതരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സി.പി.എം അനുഭാവിയും വ്യവസായിയുമായ ടി. മുഹമ്മദ് സമീറിനെ എൽ.ഡി.എഫ് സ്വതന്ത്രനായി കളത്തിലിറക്കാൻ തീരുമാനിക്കുന്നത്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസിനെ സ്ഥാനാർഥിയായി നിശ്ചയിച്ച് യു.ഡി.എഫ് പ്രചാരണം തുടങ്ങി ഏറെ കഴിഞ്ഞാണ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനായതെങ്കിലും പാർട്ടി സംവിധാനങ്ങൾ ഉണർന്നതോടെ ഒപ്പത്തിനൊപ്പം ഓടിയെത്താൻ എൽ.ഡി.എഫിനായിട്ടുണ്ട്. താരപ്രഭാവമുള്ള യുവനേതാവെന്നത് പി.കെ. നവാസിന് പുതിയ തലമുറയുടെയും നിഷ്പക്ഷ വോട്ടർമാരുടെയും പിന്തുണയുറപ്പിക്കാൻ സഹായകമായെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാൽ, താനൂരുകാരനായ സ്ഥാനാർഥിയെന്നതും ജീവകാരുണ്യ രംഗത്തെ സജീവമുഖമെന്നതും മുഹമ്മദ് സമീറിനെ തുണക്കുമെന്ന പ്രതീക്ഷയിലാണ് സി.പി.എം.
വികസനം തന്നെയാണ് മണ്ഡലത്തിലെ പ്രധാന ചർച്ച വിഷയം. പതിറ്റാണ്ടുകളുടെ യു.ഡി.എഫ് ഭരണത്തിലുണ്ടായ വികസന മുരടിപ്പ് ഓർമിപ്പിച്ചും താനൂർ അഗ്നിരക്ഷ കേന്ദ്രം, റെയിൽവേ മേൽപാലം, കളിക്കളങ്ങൾ, വിദ്യാലയങ്ങളിൽ ഹൈടെക് നിലവാരമുള്ള കെട്ടിടങ്ങൾ, തീരദേശ പാതയടക്കമുള്ള പ്രധാന പാതകളുടെ വികസനം തുടങ്ങി പത്തുവർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ സാധ്യമാക്കിയ കോടികളുടെ വികസന നേട്ടങ്ങൾ നിരത്തിയും ഭരണത്തുടർച്ചക്കായി ടി. മുഹമ്മദ് സമീർ വോട്ട് തേടുമ്പോൾ യു.ഡി.എഫ് ക്യാമ്പ് ഉന്നയിക്കുന്നതും വികസന വിഷയങ്ങൾ തന്നെയാണ്.
കോടികളുടെ കണക്കുകൾക്കപ്പുറം ശ്രദ്ധേയ പദ്ധതികളൊന്നും കൊണ്ടുവരാൻ വി. അബ്ദുറഹ്മാന് സാധിച്ചില്ലെന്നും പത്തു വർഷം മുമ്പ് യു.ഡി.എഫ് പ്രതിനിധികൾ തുടക്കമിട്ട വികസന പദ്ധതികൾ പോലും ശരിയാംവിധം പൂർത്തീകരിക്കുന്നതിൽ പരാജയപ്പെട്ട ഇടത് ഭരണത്തിൽ പത്തു വർഷമായിട്ടും താനൂർ കുടിവെള്ള പദ്ധതിയടക്കമുള്ള പ്രധാന പദ്ധതികൾ ഇഴഞ്ഞുനീങ്ങുകയാണെന്നും ആരോപിക്കുന്നു. താനൂർ തൂവൽ തീരം, കനോലി കനാൽ വികസന പദ്ധതികളോ കുണ്ടുങ്ങൽ-അഞ്ചുടി പാലമടക്കമുള്ള ജനകീയ ആവശ്യങ്ങളോ നടപ്പാക്കാൻ പത്തുവർഷം കിട്ടിയിട്ടും സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് പ്രചാരണം. താനൂർ നഗരസഭയിലെയും ഒഴൂർ പഞ്ചായത്തിലെയും ചില മേഖലകളിൽ സ്വാധീനമുള്ള ജില്ല നേതാവായ ദീപ പുഴക്കലിനെയാണ് എൻ.ഡി.എ മത്സരിപ്പിക്കുന്നത്.
2204 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ 10 വർഷം താനൂരിൽ നടപ്പാക്കിയത്. ഈ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്നാണ് താനൂരിലെ ജനത ആവശ്യപ്പെടുന്നത്.
എല്ലാ മനുഷ്യർക്കും കുടിവെള്ളം, വൈലത്തൂരിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം, താനൂർ ഹാർബറിന്റെ നവീകരണം, പുതിയ ഉണ്ണിയാൽ പാലം തുടങ്ങിയവ എത്രയും വേഗം യാഥാർഥ്യമാക്കും. ‘നല്ല താനൂർ’ യാഥാർഥ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.