മലപ്പുറം: ജില്ലയെ അപകീർത്തിപ്പെടുത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നയം പിന്തുടരുന്ന ഇടതുപക്ഷത്തിന് ജനങ്ങൾ വൻ തിരിച്ചടി നൽകുമെന്ന് ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയ്. തവനൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കൂടിയായ ജോയ് യു.ഡി.എഫിന്‍റെയും കോൺഗ്രസിന്‍റെയും തെരഞ്ഞെടുപ്പ് പ്രതീക്ഷകൾ ‘മാധ‍്യമ’വുമായി പങ്കുവെക്കുന്നു.
യു.ഡി.എഫിന്‍റെ പ്രചാരണ വിഷയങ്ങൾ?
പിണറായി വിജയന്‍റെ ദുർഭരണമാണ് പ്രധാന പ്രചാരണ വിഷയം. ബി.ജെ.പിയുടെ ബി ടീമായി പിണറായി സർക്കാർ മാറി. പി.എം ശ്രീയും മലപ്പുറത്തിനെതിരായ നീക്കവുമെല്ലാം ഉദാഹരണം. ജില്ലയെ അപകീർത്തിപ്പെടുത്താനുള്ള നീക്കം മുഖ‍്യമന്ത്രി നേരിട്ട് നടത്തുകയും മലപ്പുറത്തെ അപകീർത്തിപ്പെടുത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
തദ്ദേശത്തിന്റെ ആവർത്തനമാകുമോ നിയമസഭ ഫലവും?
ഭരണവിരുദ്ധ വികാരത്തിന്‍റെ കൊടുമുടിയിലാണ് സംസ്ഥാനം. പ്രത്യേകിച്ച് പിണറായി വിരുദ്ധ വികാരമാണ് കൂടുതൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കാത്ത വിജയമാണ് യു.ഡി.എഫിനുണ്ടായത്. ശബരിമല ക്ഷേത്രം കൊള്ളയടിച്ച, കേരളത്തിന്‍റെ പൊതുകടം ആറിരട്ടിയാക്കിയ, തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം സാമൂഹിക സുരക്ഷ പെൻഷൻ കൊടുക്കുന്ന സർക്കാർ മാറണമെന്ന് നല്ലവരായ സി.പി.എംകാർ പോലും ആഗ്രഹിക്കുകയാണ്.
പ്രാദേശിക വികസന പ്രശ്നങ്ങൾ ചർച്ചയാകുന്നുണ്ടോ? ജില്ല വിഭജനം അനിവാര്യതയല്ലേ?
10 വർഷമായി ജില്ലയോട് അവഗണനയാണ് ഇടത് സർക്കാർ തുടർന്നത്. എല്ലാ ബജറ്റിലും അത് പ്രകടമാണ്. ജനസംഖ‍്യാനുപാതികമായി ജില്ലക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിച്ചു. ജില്ല വിഭജനം ആവശ‍്യമാണ് എന്നാണ് വ്യക്തിപരമായ അഭിപ്രായം.
സി.പി.എം-ബി.ജെ.പി ഡീലുണ്ടെങ്കിൽ യു.ഡി.എഫിന് തിരിച്ചടിയാകില്ലേ?
ഇല്ല. കാരണം ജനങ്ങൾ ഇതെല്ലാം മനസ്സിലാക്കുന്നവരാണ്. ഈ ഡീലിനെ മറികടക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഡീലുണ്ടായിരുന്നു. അന്ന് കുറച്ച് മണ്ഡലത്തിലായിരുന്നെങ്കിൽ ഇത്തവണ കൂടുതൽ മണ്ഡലങ്ങളിലാണ് സി.പി.എം-ബി.ജെ.പി ഡീൽ.
ജില്ലയിൽ യു.ഡി.എഫ് എത്ര സീറ്റുകൾ നേടും?
16 സീറ്റിലും വിജയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.