കുറ്റിപ്പുറം: ജില്ല ജഡ്ജിയടക്കമുള്ള ഉന്നത സംഘത്തിെൻറ ഉത്തരവിന് പുല്ലുവില കൽപിച്ച് തുറന്ന കുറ്റിപ്പുറത്തെ ലൈസൻസില്ലാത്ത പത്തോളം ബങ്കുകൾ പൊലീസ് സഹായത്തോടെ അടപ്പിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം സെക്രട്ടറിയും ആരോഗ്യവകുപ്പുമാണ് നേതൃത്വം നൽകിയത്. കുറ്റിപ്പുറത്ത് രണ്ടാമതും കോളറ പരത്തുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ലീഗൽ സർവിസ് ജില്ല സെക്രട്ടറിയും ജില്ല ജഡ്ജിയുമായ രാജൻ തൊട്ടിയിൽ, ഡി.എം.ഒ എന്നിവരടങ്ങുന്ന ഉന്നത സംഘമാണ് കഴിഞ്ഞ വെള്ളിയാഴ്ച പരിശോധന നടത്തിയത്. പരിശോധനയിൽ ലൈസൻസില്ലാതെയും ആരോഗ്യവകുപ്പിെൻറ സാനിറ്ററി സർട്ടിഫിക്കറ്റില്ലാതെയും പ്രവർത്തിക്കുന്ന ബങ്കുകൾ അടച്ചുപൂട്ടാൻ സംഘം ഉത്തരവിട്ടിരുന്നു. എന്നാൽ, സംഘം സ്ഥലം വിട്ടയുടനെ തുറന്നുപ്രവർത്തിച്ച ബങ്കുകളാണ് ബുധനാഴ്ച വൈകീട്ടോടെ പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരടങ്ങുന്ന സംഘം പൂട്ടിക്കാനെത്തിയത്. എന്നാൽ, ബങ്കുടമകൾ പൂട്ടാൻ തയാറാകാതായതോടെ കുറ്റിപ്പുറം എസ്.ഐ നിപുൺ ശങ്കറും സംഘവുമെത്തി അടപ്പിച്ചു. ബസ്സ്റ്റാൻഡിന് സമീപത്തെ ഒരു ബേക്കറിയും പൂട്ടിച്ചു. ബേക്കറിയിൽനിന്ന് മാലിന്യം നേരിട്ട് റോഡിലേക്കൊഴുകുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അടപ്പിച്ചത്. സ്വന്തമായി മാലിന്യം സംസ്കരിക്കാതെ റോഡിലേക്കും അഴുക്ക് ചാലിലേക്കും ഒഴുക്കിവിടുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനാണ് പഞ്ചായത്ത് അധികൃതരുടെ തീരുമാനം. വ്യാഴാഴ്ചയും ടൗണിൽ പരിശോധന നടത്തും. അനുമതിയില്ലാത്ത കടകൾ അടച്ചുപൂട്ടാൻ ആവശ്യപ്പെടുമ്പോൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന പ്രവണതയാണുള്ളതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഓടകൾക്ക് മുകളിൽ പ്രവർത്തിക്കുന്ന ബങ്കുകൾ അടച്ചുപൂട്ടണമെന്ന് കഴിഞ്ഞ വർഷംതന്നെ യൂത്ത് കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ബങ്കുകളിൽ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നത് കർശനമായി തടയുമെന്നും അനധികൃതമായി കച്ചവടം ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കുറ്റിപ്പുറം പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.