തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രധാന കാമ്പസ് പൂര്‍ണമായും ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കാൻ 5.30 കോടി രൂപ അനുവദിക്കാന്‍ തീരുമാനം. വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഉന്നതാധികാര സമിതി യോഗത്തിലാണ് നിര്‍ണായക തീരുമാനം.
ലഹരി മാഫിയയുടെ സാന്നിധ്യം, പുറത്തുനിന്നുള്ള മാലിന്യം തള്ളൽ, തെരുവുനായ് ശല്യം എന്നിവ വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും സുരക്ഷക്കും അക്കാദമിക അന്തരീക്ഷത്തിനും ഭീഷണിയായ സാഹചര്യത്തിലാണിത്.
കാമ്പസിന്റെ പല ഭാഗങ്ങളിലും അനധികൃത പ്രവേശനം നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും രാത്രികളില്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതായും അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
സുരക്ഷാ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കേണ്ട ആവശ്യകത കണക്കിലെടുത്താണ് ദ്രുതഗതിയില്‍ ചുറ്റുമതില്‍ നിര്‍മാണത്തിന് പ്രൊപ്പോസല്‍ അംഗീകരിച്ചത്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനും നിലവാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാനും പ്രത്യേക മേല്‍നോട്ട സമിതി രൂപവത്കരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.