തിരൂരങ്ങാടി: നഗരസഭ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് നഗരസഭ അടച്ചുപൂട്ടി മുദ്രവെച്ചു. ബുധനാഴ്ച രാവിലെ 6.30നാണ് ഓഫിസിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു ജീവനക്കാരെ പുറത്താക്കി തിരൂരങ്ങാടി നഗരസഭ സെക്രട്ടറി വിജയകുമാർ പൊലീസ് സഹായത്തോടെ അടച്ചുപൂട്ടിയത്. നഗരസഭയുടെ പഴയ ഷോപ്പിങ് കോംപ്ലക്സിലാണ് കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് പ്രവർത്തിക്കുന്നത്. മൂന്നുവർഷം മുമ്പ് കോടതിവിധി സമ്പാദിച്ച് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങളും ഓഫിസുകളും ഒഴിപ്പിച്ചിരുന്നു. എന്നാൽ, പുതിയ സ്ഥലത്ത് സൗകര്യം ഒരുക്കുന്നത് വരെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് ഇവിടെ പ്രവർത്തിക്കുകയായിരുന്നു. ചന്തപ്പടിയിലെ കമ്യൂണിറ്റി ഹാൾ പ്രതിമാസം 7,900 രൂപ വാടക നിരക്കിൽ സെക്ഷൻ ഓഫിസിന് നൽകിയിട്ടുണ്ട്. ഓഫിസ് മാറ്റാൻ 50,000 രൂപ വൈദ്യുതി ബോർഡ് അനുവദിക്കുകയും ഒന്നാം ഘട്ട പ്രവൃത്തി പൂർത്തീകരിക്കുകയും ചെയ്തു. രണ്ടാം ഘട്ട പ്രവൃത്തികൾക്ക് 3,20,000 രൂപയുടെ ടെൻഡർ നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ, കെട്ടിടത്തിെൻറ മേൽക്കൂരയുടെ ഷീറ്റ് തകർന്ന് ചോർന്നൊലിക്കുന്നതാണ് ഓഫിസ് മാറ്റുന്നതിന് തടസ്സമെന്നും കെട്ടിടം പൊളിക്കാനുള്ളതാണെന്നും അപകടാവസ്ഥയിലാണെന്നും പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ കത്ത് നൽകിയാണ് ഒാഫിസ് പ്രവർത്തിച്ചിരുന്നതെന്നും അസിസ്റ്റൻറ് എൻജിനീയർ പറഞ്ഞു. അതേസമയം, പുതിയ ഷോപ്പിങ് കോംപ്ലക്സ് പണിയാൻ ഒരു കോടി രൂപ വകയിരുത്തിയതിനാലും കാലങ്ങളായി നഗരസഭ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് 2012 മേയ് മുതലുള്ള പ്രതിമാസ വാടകയും പലിശയും അടക്കാത്തതിനാലും നഗരസഭ സെക്രട്ടറിയുടെ അധികാരമുപയോഗിച്ചാണ് അടച്ചുപൂട്ടി സീൽ ചെയ്തതെന്ന് സെക്രട്ടറി വിജയകുമാർ അറിയിച്ചു. ഉച്ചക്ക് നഗരസഭ ഓഫിസിൽ നടന്ന ചർച്ചയിൽ അസി. എക്സിക്യൂട്ടിവ് എൻജിനീയർ വ്യാഴാഴ്ച ചന്തപ്പടിയിലെ ഓഫിസിലേക്ക് മാറാനും ഓഫിസ് ഒരുമാസംകൊണ്ട് മാറ്റാനും ധാരണയായതോടെ വൈകീട്ടോടെ നഗരസഭ അധികൃതർ ഓഫിസ് തുറന്നുകൊടുത്തു. ചർച്ചയിൽ വൈദ്യുതി ബോർഡ് എക്സിക്യൂട്ടിവ് എൻജിനീയർ കെ.കെ. ധർമരാജൻ, അസി. എക്സി. എൻജിനീയർ അബൂബക്കർ, എ.ഇ.പി. ധനപാൽ, നഗരസഭ സെക്രട്ടറി വിജയകുമാർ, നഗരസഭാധ്യക്ഷ കെ.ടി. റഹീദ, ഉപാധ്യക്ഷൻ എം. അബ്ദുറഹ്മാൻകുട്ടി, സ്ഥിരംസമിതി അധ്യക്ഷരായ ഇഖ്ബാൽ കല്ലുങ്ങൽ, വി.വി. അബു തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.