കരുവാരകുണ്ട്: കാടിറങ്ങുന്ന കാട്ടാനകൾ കൃഷിയിടങ്ങളിൽ തമ്പടിച്ച് റബറടക്കമുള്ള കാർഷിക വിളകൾ നശിപ്പിക്കുന്നു. കുണ്ടോട റോസ് മൗണ്ട് എസ്റ്റേറ്റിലെ രണ്ടര വർഷം പ്രായമായ 2500ഓളം റബർതൈകളാണ് രണ്ടു ദിവസംകൊണ്ട് കാട്ടാനകൾ നശിപ്പിച്ചത്. കൂട്ടമായെത്തുന്ന കാട്ടാനകളെ പ്രതിരോധിക്കാൻ കർഷകരും കർഷക തൊഴിലാളികളും ഏറെ പ്രയാസപ്പെടുന്നുണ്ട്. തിങ്കളാഴ്ച പകൽ കുണ്ടോട എസ്റ്റേറ്റ് ബംഗ്ലാവിെൻറ മുറ്റത്തെത്തി ഭീതി പരത്തിയ കൊമ്പൻ മണിക്കൂറുകൾക്കു ശേഷമാണ് സ്ഥലം വിട്ടത്. സൈലൻറ് വാലി ബഫർ സോണിൽപ്പെട്ട കൂമ്പൻ മലവാരത്തു നിന്നാണ് കാട്ടാനകൾ കൃഷിയിടങ്ങളിലെത്തുന്നത്. കഴിഞ്ഞയാഴ്ച കക്കറയിലെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനകൾ വൻ കൃഷി നാശമാണ് വരുത്തിയത്. കാട്ടാന ശല്യം പരിഹരിക്കാൻ വനാതിർത്തികളിൽ സോളാർ വേലിയും കിടങ്ങും നിർമിക്കുന്നതിന് കഴിഞ്ഞ സർക്കാരിെൻറ കാലത്ത് 16 കോടി രൂപ ബജറ്റിൽ നീക്കിെവച്ചെങ്കിലും കർഷകർക്ക് പ്രയോജനം ലഭിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ഏതാനും വർഷം മുമ്പ് വനംവകുപ്പ് കൽകുണ്ട് ഭാഗത്തെ വനാതിർത്തിയിൽ നിർമിച്ച സോളാർ വേലി താമസിയാതെ തകർന്നതായും കർഷകർ പറയുന്നു. നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചായിരുന്നു നിർമാണം. ഇതിന് െചലവഴിക്കുന്ന പണം ഇടനിലക്കാർ തട്ടിയെടുക്കുന്നതായും കർഷകർ ആരോപിക്കുന്നു. കൃഷി വികസനത്തിന് കർഷകർക്ക് വേണ്ടി പഞ്ചായത്തു വഴി സർക്കാർ അനുവദിക്കുന്ന പണം വഴിതിരിച്ച് ചെലവഴിക്കുന്നതായും കർഷകർ കുറ്റപ്പെടുത്തുന്നു. കുണ്ടോടയിലെ വനാതിർത്തിയിൽ കർഷകരുടെ ചെലവിൽ നിർമിച്ച സോളാർ വേലി തകർത്താണ് കാട്ടാനകൾ കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നത്. വനംവകുപ്പ് നിസ്സംഗത വെടിഞ്ഞ് വന്യമൃഗശല്യത്തിൽനിന്ന് കർഷകരെയും കൃഷിയിടങ്ങളെയും സംരക്ഷിക്കണമെന്നും കാട്ടാനകൾ നശിപ്പിച്ച കാർഷിക വിളകളുടെ നഷ്ടം കണക്കാക്കി കർഷകർക്ക് വിതരണം നടത്തണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.