നിലമ്പൂർ: നെല്ലിക്കുത്ത് വനം ക്വാർട്ടേഴ്സിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ ക്ഷീര കർഷകന് സാരമായി പരിക്കേറ്റു. വഴിക്കടവ് രണ്ടാംപാടം സെബാസ്റ്റ്യൻ വീട്ടിൽ ജോസഫ് (68)നാണ് പരിക്കേറ്റത്. വാരിയെല്ലിനും മുഖത്തും വലത് കൈയിനും പരിക്കേറ്റ ഇയാളെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിന് പൊട്ടലുണ്ട്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. വനാതിർത്തിയിൽ കാലിയെ തീറ്റുന്നതിനിടെയാണ് കൊമ്പെൻറ ആക്രമണമുണ്ടായത്. തുമ്പിക്കൈക്കൊണ്ടുള്ള അടിയേറ്റതോടെ കാട്ടാന പ്രതിരോധത്തിനായി വനാതിർത്തിയിൽ വനം വകുപ്പ് സ്ഥാപിച്ച ട്രഞ്ചിലേക്ക് സെബാസ്റ്റ്യൻ തെറിച്ചുവീഴുകയായിരുന്നു. കിടങ്ങിലേക്ക് വീണ ഇയാളെ കൊമ്പൻ കണ്ടില്ല. നെല്ലിക്കുത്ത് വനം ക്വാർട്ടേഴ്സിന് 150 മീറ്റർ അകലെ താഴെ കാട്ടിൽവെച്ചാണ് ആക്രമണമുണ്ടായത്. സമീപത്തെ പറമ്പിൽ ഉണ്ടായിരുന്നയാളാണ് വിവരം നാട്ടുക്കാരെ അറിയിച്ചത്. നാട്ടുക്കാരും വനപാലകരും ചേർന്നാണ് സെബാസ്റ്റ്യനെ ആശുപത്രിയിലെത്തിച്ചത്. കൊമ്പൻ ഓരു മാസത്തോളമായി മേഖലയിൽ ഭീതി പരത്തുന്നുണ്ട്. ചക്ക തേടി പകൽ പോലും നാട്ടിലിറങ്ങുന്ന കൊമ്പൻ വ്യാഴാഴ്ച വൈകീട്ട് നാലരക്കും രണ്ടാംപാടം വനാതിർത്തിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.