കുറ്റിപ്പുറം: കാറിൽ കടത്തുകയായിരുന്ന മൂന്ന് കിലോ കഞ്ചാവുമായി രണ്ടുപേരെ കുറ്റിപ്പുറം എക്സൈസ് സംഘം പിടികൂടി. പെരിന്തൽമണ്ണ സ്വദേശികളായ സൗത്ത് പാങ് പാലേരി വീട്ടിൽ വിനോദ് (29), കുന്നപ്പളള്ളി കക്കാറൽ വീട്ടിൽ അബ്ദുല്ല (43) എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിലെ പഴനി, തേനി ഭാഗങ്ങളിൽനിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികളെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. മുമ്പ് കുഴൽപണം തട്ടിയ കേസിൽ ഇവർ പിടിയിലായിരുന്നു. തുച്ഛമായ വിലയ്ക്ക് തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നും കഞ്ചാവ് കേരളത്തിലെ ചില്ലറ വ്യാപാരികൾക്ക് മറിച്ചു വിൽക്കുന്ന സംഘമാണ് പിടിയിലായത്. വളാഞ്ചേരി പുത്തനത്താണി ഭാഗങ്ങളിലെ ചില്ലറ വിൽപനക്കാർക്കുവേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്. സാധാരണ വാഹന പരിശോധനക്കിടെ പിടികൂടാൻ കഴിയാത്തവിധം രഹസ്യ അറയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മലപ്പുറം എക്സൈസ് ഇൻറലിജൻസിെൻറ വിവരത്തെ തുടർന്ന് വളാഞ്ചേരിയിൽനിന്ന് കാറിനെ പിൻതുടർന്ന് വന്ന എക്സൈസ് സംഘത്തെ വെട്ടിച്ച് കടന്നു കളയാൻ ശ്രമിച്ചെങ്കിലും കുറ്റിപ്പുറം കിൻഫ്ര പാർക്ക് ഗേറ്റിനു മുന്നിൽ വെച്ച് എക്സൈസ് വാഹനം കൊണ്ട് തടഞ്ഞ് പിടികൂടുകയായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഒന്നര ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. കേരളത്തിലേക്ക് ബസ് മാർഗവും ട്രെയിൻ മാർഗവും കഞ്ചാവ് കടത്തുന്ന സംഘങ്ങളെക്കുറിച്ചും കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ അന്വേഷണം ഊർജിതപ്പെടുത്തുമെന്നും കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ജോൺ പറഞ്ഞു. പ്രിവൻറിവ് ഓഫിസർമാരായ എ.കെ. രവീന്ദ്രനാഥ്, എ.കെ. രാജേഷ്, വി.ആർ. രാജേഷ് സിവിൽ എക്സൈസ് ഓഫിസർമാരായ ഷിബു ശങ്കർ, ലതീഷ്, ഹംസ, ഷിഹാബുദ്ദീൻ, രാജീവ് കുമാർ, ഗിരീഷ്, ഗണേഷൻ, ഷീജ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ വടകര എൻ.ഡി.പി.എസ് സ്പെഷൽ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. കുറ്റിപ്പുറം: ലഹരി മാഫിയക്കെതിരെ അധികാരികൾ ജാഗ്രത പുലര്‍ത്തണമെന്ന് കുറ്റിപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. െറയിൽവേ സ്റ്റേഷൻ, ഹൈസ്കൂൾ പരിസരം, ഹൈവേ ജങ്ഷൻ മുതൽ മൂടാൽ വരെയുള്ള അങ്ങാടികൾ എന്നിവിടങ്ങളിൽ കഞ്ചാവ്, ലഹരി സ്റ്റാമ്പ്, ഹാൻസ് തുടങ്ങിയവ സുലഭമായി ലഭിക്കുന്നത് എക്സൈസ്, ആരോഗ്യ വകുപ്പ് എന്നിവയുടെ കെടുകാര്യസ്ഥത മൂലമാണെന്നും യോഗം ആരോപിച്ചു. പാറക്കല്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഉമ്മര്‍ കുരിക്കള്‍, അഡ്വ. മുജീബ് കുളക്കാട്, അഹമ്മദ് കുട്ടി ചെമ്പിക്കല്‍, എ.എ. സുല്‍ഫീക്കര്‍, കെ. ചന്ദ്രൻ, കെ.പി. അസീസ്, പ്രവീണ്‍ പാഴൂർ, ടി. ഹംസ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.