പൊന്നാനി: നഗരസഭയിലെ 14 ഭക്ഷണശാലകളില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്‍നിന്ന് പാകംചെയ്ത് പഴകിയതും ആരോഗ്യത്തിന് ഹാനിവരുത്തും വിധം സൂക്ഷിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. നിരോധിത പ്ളാസ്റ്റിക്ക് ക്യാരി ബാഗുകളും പിടികൂടി. പഴകിയ എണ്ണ, ഉപയോഗ ശൂന്യമായ ബീഫ് കറി, ചിക്കന്‍ കറി, ചോറ്, സാമ്പാര്‍, മോര് കറി, മസാല കറി, പഴകിയ പൊറോട്ട, വറുത്ത മീന്‍, അച്ചാര്‍, പഴംപൊരി, പപ്പടം, മൈദ, സപ്പോട്ട, കുബ്ബൂസ് എന്നിവയാണ് പിടികൂടിയത്. അനുപമ റസ്റ്റാറന്‍റ്, ഹോട്ടല്‍ ബിജു കൊല്ലന്‍പടി, സഫയര്‍ ഫാമിലി റസ്റ്റാറന്‍റ് ഹൈവേ, ഹോട്ടല്‍ ധന്യ കൊല്ലന്‍പടി, ശ്രീദേവി ടീ സ്റ്റാള്‍ കൊല്ലന്‍പടി, ഹോട്ടല്‍ സഫ ഹൈവേ, ചമ്രവട്ടം ജങ്ഷനിലെ ശ്രീദുര്‍ഗ ഹോട്ടല്‍, ഹോട്ടല്‍ ന്യൂസ്റ്റോര്‍, ഹോട്ടല്‍ ശരവണ, ഹോട്ടല്‍ കേരള ഹൗസ്, ഹോട്ടല്‍ ഗ്രീന്‍വാലി കോട്ടത്തറ, ഹോട്ടല്‍ ഷണ്‍മുഖവിലാസ് പുഴമ്പ്രം, ഐശ്വര്യ തിയറ്ററിന് സമീപത്തെ ഹോട്ടല്‍ ടൈറ്റാനിക് ഫാസ്റ്റ് ഫുഡ്, ഐ.എസ്.എസ് സ്കൂളിന് സമീപത്തെ ആസ് യു ലൈക്ക് കൂള്‍ബാര്‍ ആന്‍ഡ് ബേക്കറി എന്നിവിടങ്ങളില്‍നിന്നാണ് പഴകിയ സാധനങ്ങളും ഭക്ഷ്യഉല്‍പന്നങ്ങളും നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തത്. പല ഹോട്ടലുകളുടെയും കൂള്‍ബാറുകളുടെയും അടുക്കള വൃത്തിഹീനമായ സാഹചര്യത്തില്‍ കാണപ്പെട്ടു. ന്യൂനതകള്‍ പരിഹരിക്കാനും നോട്ടീസ് നല്‍കാനും പിഴ ചുമത്താനും നടപടി സ്വീകരിച്ചുവരുന്നതായി അധികൃതര്‍ അറിയിച്ചു. പരിശോധനക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സക്കീര്‍ ഹുസൈന്‍ വലിയപറമ്പില്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.പി. മോഹനന്‍, എല്‍.ആര്‍. ബിസ്മിറാണി എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.