മലപ്പുറം: വോട്ടെടുപ്പ് ദിവസം വോട്ടര്‍മാര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യസേവനം ഉറപ്പ് വരുത്തുന്നതില്‍ ജില്ലാ ആരോഗ്യവകുപ്പിന്‍െറ സേവനങ്ങള്‍ പ്രശംസനീയമായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖിന്‍െറ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് പോളിങ് ദിവസം ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളില്‍ ഒരുക്കിയത്. ജില്ലയിലെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും ഡോക്ടര്‍മാര്‍ തിങ്കളാഴ്ച രാവിലെ മുതല്‍ വൈകീട്ട് ആറ് വരെ ആശുപത്രികളില്‍ സേവനനിരതരായി. മുഴുവന്‍ താലൂക്ക് കേന്ദ്രങ്ങളിലും ആംബുലന്‍സ് സഹിതം മെഡിക്കല്‍ സംഘം സജ്ജരായിരുന്നു. പൊതുജനങ്ങളും ഉദ്യോഗസ്ഥരുമടക്കം നിരവധി പേര്‍ക്ക് യഥാസമയം സേവനം ലഭ്യമാക്കാന്‍ ഇതുവഴി കഴിഞ്ഞു. പോളിങ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളിലും ആംബുലന്‍സും അവശ്യമരുന്നുകളും സഹിതം മെഡിക്കല്‍ സംഘം സേവനം നല്‍കി. പുറമെ ജില്ലയിലെ 40 മാതൃകാ ബൂത്തുകളിലും പ്രാഥമിക വൈദ്യസഹായ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരുന്നു. വ്യാഴാഴ്ച വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സേവനം തുടരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. പോളിങ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനായി തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശപ്രകാരം 16 മണ്ഡലങ്ങളിലും ജില്ലാ കലക്ടര്‍ വെല്‍ഫെയര്‍ ഓഫിസര്‍മാരെ നിയമിച്ചിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമ്മര്‍ഫാറൂഖ് നോഡല്‍ ഓഫിസറും ജൂനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി. അഹമ്മദ് അഫ്സല്‍ അസി. നോഡല്‍ ഓഫിസറുമായിരുന്നു. പോളിങ് ബൂത്തുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ലഘു ഭക്ഷണം, കുടിവെള്ളം, ടോയ്ലറ്റ്, വാഹന സൗകര്യം എന്നിവ വെല്‍ഫെയര്‍ ഓഫിസര്‍മാരുടെ മേല്‍നോട്ടത്തില്‍ ഉറപ്പുവരുത്തി. പോളിങ് കഴിഞ്ഞ് സ്വീകരണകേന്ദ്രങ്ങളില്‍ സാമഗ്രികള്‍ ഏല്‍പ്പിച്ച ശേഷം ഉദ്യോഗസ്ഥര്‍ക്ക് വീടുകളില്‍ എത്തുന്നതിനുള്ള വാഹന സൗകര്യവും വെല്‍ഫെയര്‍ ഓഫിസര്‍മാര്‍ ഉറപ്പാക്കി. ഇതിനായി അതത് മണ്ഡലങ്ങളുടെ ചുമതലയുള്ള ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.