പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്ത് റെയില്‍വേ ലൈനിന് മുകളില്‍ നടത്തുന്ന നിര്‍മാണജോലികള്‍ പൂര്‍ത്തിയാകാന്‍ മാര്‍ച്ച് വരെ കാത്തിരിക്കേണ്ടി വരുമെന്ന് ദക്ഷിണ റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം അധികൃതര്‍. റെയില്‍വേ ലൈനിന് മുകളില്‍ 22 മീറ്റര്‍ നീളത്തില്‍ ഒരു സ്പാനും ലൈനിന്‍െറ ഇരുഭാഗങ്ങളിലും രണ്ട് തൂണുകളുമാണ് എന്‍ജിനീയറിങ് വിഭാഗം നേരിട്ട് നിര്‍മിക്കുന്നത്. തൂണുകള്‍ നിര്‍മിക്കാനുള്ള കമ്പികെട്ടല്‍ ആരംഭിച്ചു. റെയില്‍വേയുടെ ജോലികള്‍ക്ക് മാത്രം രണ്ട് കോടിയിലേറെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അഞ്ചര മീറ്റര്‍ ഉയരവും ഒന്നര മീറ്റര്‍ വ്യാസവുമുള്ള രണ്ട് തൂണുകളാണ് നിര്‍മിക്കേണ്ടത്. അതേസമയം, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍െറ (ആര്‍.ബി.ഡി.സി) മേല്‍നോട്ടത്തില്‍ നടത്തുന്ന മറ്റ് സ്പാനുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. റെയില്‍ ലൈനില്‍ നിന്ന് അങ്ങാടിപ്പുറം ഭാഗത്തേക്ക് എട്ട് സ്പാനുകളും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് നാല് സ്പാനുകളുമാണുള്ളത്. അങ്ങാടിപ്പുറം ഭാഗത്തെ സ്പാനുകള്‍ക്ക് 404.13 മീറ്ററും പെരിന്തല്‍മണ്ണ ഭാഗത്തേതിന് 171.08 മീറ്ററും നീളമുണ്ട്. ഈ സ്പാനുകള്‍ തൂണുകള്‍ക്ക് മുകളില്‍ കൂട്ടിയോജിപ്പിക്കുന്ന പ്രവൃത്തിയും സ്പാനുകള്‍ക്ക് കൈവരി സ്ഥാപിക്കലുമാണ് ഇപ്പോള്‍ ആര്‍.ബി.ഡി.സി മേല്‍നോട്ടത്തില്‍ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.