ജില്ലാ ആശുപത്രിയിലെ പുതുവത്സരാഘോഷം: 10 ജീവനക്കാര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ

തിരൂര്‍: ജില്ലാ ആശുപത്രിയിലെ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് 10 ജീവനക്കാര്‍ക്കെതിരെ നടപടിക്ക് ഡി.എം.ഒയുടെ ശിപാര്‍ശ. സംഘത്തിലുള്‍പ്പെട്ടിരുന്ന ഡോക്ടറെ പൂര്‍ണമായി കുറ്റവിമുക്തനാക്കി. ഒരു ലാബ് അസിസ്റ്റന്‍റിനെ സ്ഥലം മാറ്റാനും രണ്ടുപേരുടെ വര്‍ക് അറേഞ്ച്മെന്‍റ് റദ്ദാക്കി കുറ്റാരോപണ പത്രം നല്‍കാനും ഏഴുപേരെ താക്കീത് ചെയ്യാനുമാണ് ഡി.എം.ഒയുടെ നിര്‍ദേശം. അന്വേഷണ റിപ്പോര്‍ട്ട് ഡി.എം.ഒ ഉമര്‍ ഫാറൂഖ് ചൊവ്വാഴ്ച ഹെല്‍ത്ത് ഡയറക്ടറേറ്റിനും ജില്ലാ പഞ്ചായത്തിനും സമര്‍പ്പിക്കും. ജീവനക്കാര്‍ മദ്യപിച്ചതിന് തെളിവില്ളെന്നാണ് ഡി.എം.ഒയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. മദ്യപിച്ച ജീവനക്കാരുടെ വ്യക്തമായ വിവരങ്ങള്‍ ആശുപത്രി അധികൃതരില്‍നിന്ന് മൊഴിയായി ലഭിച്ചിട്ടും മെഡിക്കല്‍ പരിശോധനാ ഫലമില്ളെന്ന സാങ്കേതികത്വമാണ് ഡി.എം.ഒ ഉന്നയിക്കുന്നത്. മൊഴിയില്‍ വൈരുധ്യമുള്ളതിനാലാണ് ആഘോഷ പരിപാടികളുടെ ചുക്കാന്‍ പിടിച്ചിരുന്ന ലാബ് അസിസ്റ്റന്‍റിനെ സ്ഥലം മാറ്റുന്നത്. വര്‍ക് അറേഞ്ച്മെന്‍റിലുള്ളവര്‍ക്ക് അന്ന് ചുമതലയുണ്ടായിരുന്നില്ല. എന്നിട്ടും അസമയത്ത് ആശുപത്രിയില്‍ സംഘടിച്ചത് ഗുരുതര തെറ്റായി കാണുന്നു. അതിനാലാണ് വര്‍ക് അറേഞ്ച്മെന്‍റ് റദ്ദാക്കുന്നതിനൊപ്പം കുറ്റാരോപണ പത്രം കൂടി നല്‍കാന്‍ ആവശ്യപ്പെടുന്നത്. തെളിവെടുപ്പില്‍ ആരോപണം പൂര്‍ണമായി നിഷേധിച്ചവരാണ് താക്കീത് നേരിടുക. ഇവരില്‍ നാല് നഴ്സിങ് അസിസ്റ്റന്‍റുമാരും രണ്ട് ഗ്രേഡ് 2 ജീവനക്കാരും ആശുപത്രിയിലെ ഡ്രൈവറുമാണുള്ളത്. സംഭവ സമയം മറ്റൊരിടത്ത് പാലിയേറ്റിവ് കെയര്‍ യോഗത്തിലായിരുന്നുവെന്നതിന് തെളിവ് ഹാജരാക്കിയതിനാലാണ് ഡോക്ടറെ കുറ്റവിമുക്തനാക്കിയത്. രാത്രി ആശുപത്രി കെട്ടിടത്തിന് മുകളിലെ നിലയില്‍ 11 അംഗ സംഘത്തെ അടച്ചിട്ട മുറിയില്‍ കണ്ടുവെന്നും ഇവരുടെ സമീപം മദ്യക്കുപ്പികളുണ്ടായിരുന്നെന്നും തെളിവെടുപ്പ് വേളയില്‍ ഡി.എം.ഒക്ക് മൊഴി ലഭിച്ചിരുന്നു. ജീവനക്കാരുടെ പേരു വിവരങ്ങളും കൈമാറിയിരുന്നു. എന്നാല്‍, മദ്യക്കുപ്പികള്‍ പിടിച്ചെടുക്കുകയോ സംഘത്തെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയോ ചെയ്യാത്തതിനാല്‍ മദ്യപിച്ചതിന് തെളിവ് ലഭിച്ചില്ളെന്നാണ് ഡി.എം.ഒയുടെ പക്ഷം. റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമെങ്കില്‍ ഹെല്‍ത്ത് ഡയറക്ടറേറ്റിന് കൂടുതല്‍ അച്ചടക്ക നടപടികള്‍ എടുക്കാവുന്നതാണെന്ന് ഡി.എം.ഒ ‘മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന അതിരുവിട്ട പുതുവത്സരാഘോഷം ‘മാധ്യമം’ ആണ് പുറത്തുകൊണ്ടുവന്നത്. സംഭവത്തില്‍ 11 പേര്‍ ഉള്‍പ്പെട്ടതായി തെളിവെടുപ്പിന് ശേഷം ഡി.എം.ഒ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.