ഒരുങ്ങാനൊരുങ്ങി മലപ്പുറം

മലപ്പുറം: വള്ളിക്കുന്ന് ബാലാതിരുത്തി ദ്വീപില്‍ ‘ഉത്തരവാദിത്ത ടൂറിസം’ പദ്ധതിക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്‍െറ അംഗീകാരം. ദ്വീപിലെ 16 വീടുകളില്‍ ഹോം സ്റ്റേ സൗകര്യം, പശ്ചാത്തല സൗകര്യ വികസനം, ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, നാടന്‍ തോണികള്‍ ഉപയോഗിച്ചുള്ള തോണിയാത്രാ സൗകര്യം എന്നിവയടങ്ങിയ പദ്ധതിയാണ് കലക്ടര്‍ എസ്. വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡി.ടി.പി.സി ജനറല്‍ ബോഡി യോഗം അംഗീകരിച്ചത്. ആഢ്യന്‍പാറയില്‍ 1,20,000 രൂപ ചെലവില്‍ റെയിന്‍ഹട്ട് നിര്‍മിക്കും. കുളിക്കാന്‍ മൂന്ന് ഇഞ്ച് എച്ച്.ഡി പൈപ്പ് ഉപയോഗിച്ച് ഷവര്‍ സൗകര്യം ഒരുക്കും. ഇതിന് 3.37 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് അംഗീകാരം നല്‍കി. ഇവിടെ വെളിച്ചമില്ലാത്ത സ്ഥലങ്ങളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കും. പടിഞ്ഞാറേക്കര ബീച്ചില്‍ എം.പി. ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ചില്‍ഡ്രന്‍സ് പാര്‍ക്കുകളിലെ കളിയുപകരണങ്ങള്‍ അറ്റകുറ്റപ്പണി നടത്തും. പുറത്തൂര്‍ ഗ്രാമപഞ്ചായത്തുമായി ചേര്‍ന്ന് ജലശുദ്ധീകരണി സ്ഥാപിക്കും. പടിഞ്ഞാറേക്കര ബീച്ചില്‍ ആഗസ്റ്റ് 21, 22 തീയതികളില്‍ ബീച്ച് ഫുട്ബാള്‍ മത്സരം നടത്തും. കുറ്റിപ്പുറം നിളയോരം പാര്‍ക്കിനോടനുബന്ധിച്ച് 19 ഏക്കര്‍ സ്ഥലത്ത് ഒരുക്കുന്ന പുനര്‍ജനി പദ്ധതിയില്‍ 3.8 ലക്ഷം ചെലവില്‍ ബാംബൂ ഗാര്‍ഡനും ഫെന്‍സിങും ഇരിപ്പിട സൗകര്യവുമൊരുക്കും. പദ്ധതിക്കായി 20 തരത്തിലുള്ള 950 മുളകള്‍ വാങ്ങും. ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും പ്ളാസ്റ്റിക് വിമുക്തമാക്കാന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും കടകളില്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുകയും ചെയ്യും. കോട്ടക്കുന്നില്‍ ചരിത്രവും വിനോദ കേന്ദ്രങ്ങളും അടയാളപ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിക്കും. സിവില്‍ സ്റ്റേഷന്‍െറ ചരിത്രം പറയുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, വേങ്ങര ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. അസ്ലു, നിലമ്പൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സുഗതന്‍, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. സുന്ദരന്‍, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.