മലപ്പുറം ഗവ.താലൂക്ക് ആശുപത്രി: ഡെന്‍റല്‍, കോസ്മറ്റോളജി ക്ളിനിക്കുകള്‍ തയാര്‍

മലപ്പുറം: ഗവ. താലൂക്ക് ആശുപത്രിയില്‍ ഡെന്‍റല്‍, കോസ്മറ്റോളജി ക്ളിനിക്കുകള്‍ യാഥാര്‍ഥ്യമാകുന്നു. ജനകീയ പങ്കാളിത്തത്തോടെയാണ് പുതിയ സംവിധാനങ്ങള്‍ യാഥാര്‍ഥ്യമാക്കിയത്. ഇതിനായുള്ള ഭൗതിക സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഒരുക്കി. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ സമയം ലഭിക്കുന്നതിനനുസരിച്ച് പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനം സംഘടിപ്പിക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ആശുപത്രി മാനേജ്മെന്‍റ് സമിതി യോഗം തീരുമാനിച്ചു. രണ്ട് വിഭാഗത്തിലും ഡോക്ടര്‍മാര്‍ നിലവിലുണ്ടെങ്കിലും ഭൗതിക സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പരിശോധന മാത്രമാണ് നടക്കുന്നത്. പ്രത്യേക യൂനിറ്റുകള്‍ വരുന്നതോടെ വന്‍കിട ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും മാത്രം ലഭിക്കുന്ന ശസ്ത്രക്രിയകള്‍ ഇവിടെ യാഥാര്‍ഥ്യമാകുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കോണ്ടോട്ടി ജന്നാത്ത് ജ്വല്ലറി നല്‍കിയ 2.5 ലക്ഷം രൂപ ചെലവഴിച്ച് ഡെന്‍റല്‍ ക്ളിനിക്കും ക്ളബുകളും മറ്റു സ്ഥാപനങ്ങളും നല്‍കിയ ഒരു ലക്ഷം രൂപ വിനിയോഗിച്ച് കോസ്മറ്റോളജി യൂനിറ്റും സജ്ജമാക്കി. രണ്ട് വിഭാഗത്തിലും വിദഗ്ധ ചികിത്സക്ക് ചെറിയ ഫീസ് ഈടാക്കും. ഈ വരുമാനം ആശുപത്രി വികസനത്തിന് ഉപയോഗിക്കും. നിലവില്‍ മെഡിക്കല്‍ കോളജുകളില്‍ മാത്രമാണ് സര്‍ക്കാര്‍ മേഖലയില്‍ കോസ്മറ്റോളജി യൂനിറ്റുകളുള്ളത്. മെഡിക്കല്‍ കോളജിലെ ഫീസ് ആണ് ഇവിടെയും ഈടാക്കുക. ഡെന്‍റല്‍ വിഭാഗത്തില്‍ ജൂനിയര്‍ കണ്‍സല്‍ട്ടന്‍റ് ഒഴിവുണ്ട്. ഇതിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡി.എം.ഒ ഡോക്ടറെ അനുവദിക്കും. ഇതേ മാതൃകയില്‍ ഓര്‍ത്തോ വിഭാഗം സൗകര്യങ്ങളും വിപുലീകരിക്കും. നിലവില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറ്കടറുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന സ്ഥലം വിട്ടുകിട്ടാന്‍ സര്‍ക്കാറിന് നിവേദനം സമര്‍പ്പിക്കും. ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം നഗരസഭ കൗണ്‍സില്‍ പ്രമേയം പാസാക്കിയിരുന്നു. നഗരസഭ അധ്യക്ഷ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈദ്, സ്ഥിരം സമിതി അധ്യക്ഷ റജീന ഹുസൈന്‍, കൗണ്‍സലര്‍ ഹാരിസ് ആമിയാന്‍, ആശുപത്രി സൂപ്രണ്ട് ഡോ. അജേഷ് രാജന്‍, ഒ. സഹദേവന്‍, സമിതിയംഗങ്ങളായ ഷൗക്കത്ത് ഉപ്പൂടാന്‍, റഈസ് കപ്പോടന്‍, കെ.വി. ബാലകൃഷ്ണന്‍, നൗഷാദ് കളപ്പാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.