കിണര്‍ കുഴിക്കുന്ന തമിഴ് സംഘങ്ങള്‍ക്ക് നല്ലകാലം

പെരിന്തല്‍മണ്ണ: ചൂട് അധികരിക്കുകയും വേനല്‍മഴ ലഭിക്കാതിരിക്കുകയും ചെയ്തതിനാല്‍ കിണറുകളടക്കമുള്ള ജല സ്രോതസ്സുകള്‍ വറ്റിവരണ്ടതോടെ നാട്ടുകാര്‍ വെള്ളത്തിന് നെട്ടോട്ടം പായുമ്പോള്‍ കിണര്‍ കുഴിക്കുന്ന തമിഴ് സംഘങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്. നിലവിലെ കിണര്‍ വറ്റിയതിനാല്‍ പലരും പുതിയ കിണറുകള്‍ കുഴിപ്പിക്കുകയും കടുത്ത ജലക്ഷാമമുള്ള പ്രദേശങ്ങളിലും നിരവധിപേര്‍ പുതിയ കിണറുകള്‍ കുത്തുകയുമാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങളില്‍, കിണര്‍ കുഴിക്കുന്ന സംഘങ്ങളെ തേടി എത്തുന്നവരുടെ എണ്ണം ദിനംതോറും അധികരിക്കുന്നു. തമിഴ് സംഘങ്ങള്‍ക്കാണ് കിണര്‍ കുഴിക്കുന്നതില്‍ ഏറെ പ്രാഗല്ഭ്യം. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ക്ക് ആഴമുള്ള കിണര്‍ കുഴിക്കാന്‍ താല്‍പര്യം കുറവാണ്. നാലും അഞ്ചും പേരടങ്ങുന്നതാണ് കിണര്‍ കുഴി സംഘം. വൈദ്യുതി ഡ്രില്ലര്‍ ഉപയോഗിച്ചുള്ള ജോലിയായതിനാല്‍ 10-12 ദിവസം കൊണ്ട് 20 കോല്‍ ആഴത്തിലുള്ള കിണര്‍ പണി പൂര്‍ത്തീകരിക്കും. കരിങ്കല്ലും വെട്ട് പാറയും ഡ്രില്ലര്‍ ഉപയോഗിച്ച് മുറിച്ച് നീക്കുന്നതിനാല്‍ കുഴിക്കലിന് വേഗം കൂടും. മൂന്ന് കോല്‍ വിസ്താരമുള്ള കിണറിന് 3000 രൂപയാണ് കോലിന് കുറഞ്ഞ കൂലി പറയുന്നത്. വിസ്താരം കൂടുന്നതനുസരിച്ച് നിരക്കും ഉയരും. തമിഴ് സ്ത്രീകളും കിണര്‍ പണിയില്‍ പങ്കാളികളാകുന്നുണ്ട്. കിണര്‍ പണിക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്ത് കഴിഞ്ഞാല്‍ ബാക്കിസമയം മണ്ണ് വലിച്ച് കയറ്റാനും സ്ത്രീകള്‍ സഹായത്തിനത്തെും. വെള്ളം വറ്റി ഉറവകുറഞ്ഞ കിണറ്റില്‍ നിന്ന് ചളിമണ്ണ് കോരി നീക്കുന്ന ജോലിയും നടത്തുന്നുണ്ട്. ഇതിന് 1000 രൂപവരെയാണ് ഒരാളുടെ കൂലി. ത്സഅടിഭാഗം ഇടിഞ്ഞ കിണറുകളില്‍ കോണ്‍ക്രീറ്റ് റിങ് ഇറക്കുന്ന ജോലിയും തകൃതിയായി നടന്നുവരുന്നു. മൂന്ന് കോല്‍ വിസ്താരമുള്ള റിങ്ങിന് 2800 -3000 രൂപയാണ് നിരക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.