ജലക്ഷാമം നേരിടാന്‍ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നു

മലപ്പുറം: ജില്ലയിലെ രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ ജില്ലാ പഞ്ചായത്ത് വിളിച്ച് ചേര്‍ത്ത വിവിധ വകുപ്പ് മേധാവികളുടെ യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുക. അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തിലും ഭാവി പദ്ധതികള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലും നടപ്പാക്കും. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഗ്രാമ-ബ്ളോക് ജില്ലാ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്യാനുള്ള വെള്ളം ജല അതോറിറ്റിയുടെ ജല സംഭരണികളില്‍ നിന്ന് നല്‍കും. ഇതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ സാക്ഷ്യപത്രം നല്‍കും. സഹകരണ ബാങ്കുകളുടെ പൊതുനന്മാ ഫണ്ടില്‍നിന്ന് ബാങ്കിന്‍െറ പ്രവര്‍ത്തന പരിധിയില്‍ ജലക്ഷാമം അനുഭവിക്കുന്ന സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ ജല വിതരണം നടത്താന്‍ സഹകരണ ജോ.രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കും. മലിനമായി കിടക്കുന്ന ജല സ്രോതസ്സുകള്‍ വൃത്തിയാക്കാനും നാമമാത്രമായുള്ള നീരുറവകള്‍ സംരക്ഷിക്കാന്‍ തടയണകള്‍ നിര്‍മിക്കാനും മുന്‍ഗണന നല്‍കും. പ്ളാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടി ജല സ്രോതസ്സുകളുടെ ഉറവകള്‍ അടഞ്ഞുപോയവ പുനരുദ്ധരിക്കും. നിസാര കാരണങ്ങള്‍ കൊണ്ട് മുടങ്ങി കിടക്കുന്ന ജല വിതരണ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ പുന$സ്ഥാപിക്കാനും തീരുമാനമായി. ജില്ലാ പഞ്ചായത്ത് നേരത്തെ വാട്ടര്‍ അതോറിറ്റിക്ക് നിക്ഷേപിച്ച തുകയില്‍ മിച്ചമുള്ളത് ഇതിനായി പ്രയോജനപ്പെടുത്തും. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ജില്ലയിലെ നദീജലം സംരക്ഷിക്കാന്‍ തടയണകള്‍ നിര്‍മിക്കുന്നതിന് സമഗ്ര പദ്ധതി തയാറാക്കാനും തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, വി. സുധാകരന്‍, കെ.പി. ഹാജറുമ്മ ടീച്ചര്‍, അനിതാ കിഷോര്‍, അംഗങ്ങളായ വെട്ടം ആലിക്കോയ, ടി.പി. അഷ്റഫലി, ഫാത്തിമത്ത് സുഹ്റ, സുലൈഖ, സറീന ഹസീബ്, കെ. ദേവിക്കുട്ടി, സെക്രട്ടറി എ. അബ്ദുല്‍ ലത്തീഫ്, ജില്ലാ തല ഉദ്യോഗസ്ഥരായ വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ വി. പ്രസാദ്, പി. ജയപ്രകാശ്, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ. ഉസ്മാന്‍, ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ഹൈദറലി, എല്‍.എസ്.ജി.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.