വിദ്യാര്‍ഥികളുടെ വിനോദയാത്രക്ക് തിരിച്ചടി

കുറ്റിപ്പുറം: റെയില്‍വേയുടെ മുന്‍കൂര്‍ റിസര്‍വേഷന്‍ കാലാവധി വര്‍ധിപ്പിച്ചത് വിദ്യാര്‍ഥികളുടെ വിനോദയാത്രക്ക് തിരിച്ചടിയാകുന്നു. 120 ദിവസം മുമ്പ് റിസര്‍വേഷന്‍ തുടങ്ങുന്നതോടെ മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്യുന്നവരുടെ എണ്ണവും ഏറി. ഇതോടെ 50ല്‍ കൂടുതല്‍ പേരടങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിക്കുന്നത് നിലച്ചിരിക്കുകയാണ്. സെമസ്റ്റര്‍ സംവിധാനമായതിനാല്‍ രണ്ട് മാസം മുമ്പ് മാത്രമേ വിദ്യാലയങ്ങളില്‍നിന്ന് പ്രിന്‍സിപ്പല്‍മാര്‍ സ്റ്റഡി ടൂറിന് അനുവാദം നല്‍കുന്നുള്ളൂ. പ്രിന്‍സിപ്പലിന്‍െറ അനുവാദപ്രകാരം ഓഫിസില്‍നിന്ന് കണ്‍സഷന്‍ ആനുകൂലത്തിനുള്ള രേഖകള്‍ ലഭിച്ച് സ്റ്റേഷനിലത്തെിയാല്‍ വടക്കേ ഇന്ത്യയിലേക്കുള്ള എല്ലാ ട്രെയിനുകളിലെയും സീറ്റ് ലഭ്യത പത്തില്‍ താഴെയായിരിക്കും. കാസര്‍കോട് പോലുള്ള സ്റ്റേഷനില്‍ നിന്നാകട്ടെ ക്വോട്ടയായതിനാല്‍ കണ്ണൂരില്‍നിന്ന് സീറ്റ് ലഭ്യമായാലും കാസര്‍കോട് വെയിറ്റിങ് ലിസ്റ്റാകും. കോളജ് നിലകൊള്ളുന്ന സ്റ്റേഷനില്‍നിന്ന് മാത്രമേ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ലഭിക്കൂ. 50ല്‍ കുറവ് സീറ്റാണ് ട്രെയിനില്‍ ലഭ്യമായതെങ്കില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ബള്‍ക്ക് ബുക്കിങ് ചില സ്റ്റേഷനുകളില്‍നിന്ന് നല്‍കുന്നുമില്ല. എന്‍ജിനീയറിങ് കോളജ്, ഫാര്‍മസി കോളജ് എന്നിവിടങ്ങളില്‍നിന്ന് നിര്‍ബന്ധിത ഇന്‍ഡസ്ട്രിയല്‍ വിസിറ്റിനായി ഡല്‍ഹി, ഹിമാചല്‍ പ്രദേശിലെ ബദ്ദി തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര പ്ളാന്‍ ചെയ്ത വിദ്യാര്‍ഥികളാണ് ട്രെയിന്‍ ടിക്കറ്റ് ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ടുന്നത്. 120 ദിവസം മുമ്പ് ബുക്ക് ചെയ്യാനാവുന്നതിനാല്‍ ഏറെപ്പേരും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയും യാത്രയുടെ രണ്ട് ദിവസം മുമ്പ് കാന്‍സല്‍ ചെയ്യുകയുമാണ് പതിവ്. ഇതിനാല്‍ പല ട്രെയിനുകളിലും സീറ്റ് ഒഴിഞ്ഞ് കിടക്കുന്നതും പതിവാണ്. വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ക്വോട്ട സ്ഥാപിക്കുകയോ പരിഗണന നല്‍കുകയോ ചെയ്യണമെന്നാണ് വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.